Saturday, May 4, 2019

അഗ്നികുലന്മാർ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ക്ഷത്രിയവംശജരായ രജപുത്രരുടെ പൂര്‍വികന്‍മാര്‍. അഗ്നികുണ്ഡത്തില്‍നിന്ന് ജാതരായി എന്ന സങ്കല്പത്തില്‍ നിന്നായിരിക്കണം ഇവര്‍ക്ക് 'അഗ്നികുലന്‍മാര്‍' എന്ന് പേരുണ്ടായത്. മധ്യകാലഘട്ടത്തില്‍ വ. പടിഞ്ഞാറെ ഇന്ത്യയില്‍ ശക്തിപ്രാപിച്ചിരുന്ന രജപുത്രരുടെ ഉദ്ഭവത്തെപ്പറ്റി പല ഐതിഹ്യങ്ങളും നിലവിലുണ്ട്. ബുദ്ധമതക്കാരുടെയും മറ്റു ഹൈന്ദവേതരരുടെയും ആക്രമണങ്ങള്‍കൊണ്ടു അസ്വസ്ഥരായിരുന്ന ബ്രാഹ്മണരെ രക്ഷിക്കാന്‍ വസിഷ്ഠമഹര്‍ഷി അഗ്നികുണ്ഡത്തില്‍നിന്ന് സൃഷ്ടിച്ചവരാണ് അഗ്നികുലന്‍മാര്‍ എന്ന് ഒരു ഐതിഹ്യത്തില്‍ കാണുന്നു. വിശ്വാമിത്രമഹര്‍ഷിയാണ് ഇവരെ അഗ്നികുണ്ഡത്തില്‍നിന്നു ജനിപ്പിച്ചത് എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്. രജപുത്താനയിലെ പുരാണപ്രസിദ്ധമായ 'അര്‍ബുദശിഖരം' (മൌണ്ട് ആബു) ആയിരുന്നു ഇവരുടെ ആസ്ഥാനമെന്നു കരുതപ്പെടുന്നു. ഇവര്‍ പരമാരന്‍മാര്‍, ചാലൂക്യന്‍മാര്‍, പരിഹാരന്‍മാര്‍, ചൌഹാന്‍മാര്‍, പ്രതിഹാരന്‍മാര്‍, സോലങ്കികള്‍, പൊന്‍വാരന്‍മാര്‍ എന്നീ രജപുത്രവംശജരുടെ പൂര്‍വികരാണെന്നും വിശ്വസിക്കപ്പെട്ടുപോരുന്നു. അഗ്നിയെ ആരാധിച്ചിരുന്ന ഇവര്‍ അഗ്നിസാക്ഷികമായി വിദേശിയരെ രജപുത്രവംശത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യിച്ചിരുന്നുവെന്ന് കാണിക്കുന്ന ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ട്.
🙏🙏🙏🙏🙏🙏🙏

അഭിമന്യു

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

മഹാഭാരതത്തിലെ നിസ്തുല പരാക്രമിയായ ഒരു യുവയോദ്ധാവ്. മധ്യമപാണ്ഡവനായ അര്‍ജുനന് കൃഷ്ണസഹോദരിയായ സുഭദ്രയില്‍ ജനിച്ച അഭിമന്യു സോമപുത്രനായ വര്‍ച്ചസിന്റെ അവതാരമാണ്. പാണ്ഡവന്‍മാരുടെ വനവാസാരംഭത്തില്‍ അഭിമന്യുവും മാതാവും ദ്വാരകയിലേക്ക് ആനയിക്കപ്പെട്ടു. ബലഭദ്രന്‍ അഭിമന്യുവിന് രക്ഷയും ശിക്ഷണവും നല്കി. വീണ്ടും അഭിമന്യു പാണ്ഡവന്‍മാരുടെ അടുത്തെത്തുന്നത് അവര്‍ വനവാസം കഴിഞ്ഞ് ഉപപ്ളാവ്യത്തില്‍ താമസിക്കുമ്പോഴാണ്. അവിടെവച്ച് വിരാടരാജപുത്രിയായ ഉത്തരയെ അഭിമന്യു വിവാഹം കഴിച്ചു. ഭാരതയുദ്ധത്തില്‍, 13-ാം ദിവസംവരെ, ഓരോ ദിവസവും വീരോചിതമായും ധിരോദാത്തമായും പോരാടി. ഒന്നാം ദിവസം യുധിഷ്ഠിരന്റെ പ്രഥമ സേനാവിഭാഗത്തിലും രണ്ടാംദിവസം ധൃഷ്ടദ്യുമ്നന്റെ ക്രൌഞ്ചവ്യൂഹത്തിലും, മൂന്നാംദിവസം അര്‍ജുനന്റെ അര്‍ധചന്ദ്രവ്യൂഹത്തിലും, എട്ടാം ദിവസം ധൃഷ്ടദ്യുമ്നന്റെ ശൃംഗാടക വ്യൂഹത്തിലും നിയുക്തനായിരുന്നു. ബൃഹദ്ബലന്‍, ഭഗദത്തന്‍, വികര്‍ണന്‍, സുദക്ഷിണന്‍, ചിത്രസേനന്‍, ദുര്‍മര്‍ഷണന്‍, ലക്ഷ്മണന്‍, അലംബുഷന്‍ തുടങ്ങിയ വീരന്‍മാരോടു മാത്രമല്ല ഭീഷ്മദ്രോണശല്യാദി മഹാരഥന്‍മാരോടും ഏറ്റുമുട്ടി തന്റെ അന്യാദൃശമായ സമരചാതുര്യം മേല്‍ക്കു മേല്‍ തെളിയിച്ചു. 13-ാം ദിവസത്തെ യുദ്ധത്തില്‍ ദ്രോണരുടെ ചക്രവ്യൂഹം ഭേദിക്കാന്‍ നിയുക്തനായ അഭിമന്യു സാഹസികമായി വ്യൂഹം ഭേദിച്ച് അകത്തു കടന്നു. പാണ്ഡവപക്ഷത്തെ ഭീമാദികളായ മഹായോദ്ധാക്കളില്‍ ആര്‍ക്കുംതന്നെ പിന്നാലെ വ്യൂഹത്തില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും വെളിയില്‍ ചാടി രക്ഷപ്പെടാനുള്ള ഉപായം നിശ്ചയമുണ്ടായിരുന്നില്ല. യുദ്ധധര്‍മത്തിനു വിരുദ്ധമായി ദ്രോണര്‍, അശ്വത്ഥാമാവ്, കൃപര്‍, കര്‍ണന്‍, കൃതവര്‍മാവ്, ബൃഹദ്ബലന്‍ തുടങ്ങി നിരവധി പ്രൌഢയോദ്ധാക്കള്‍ യോജിച്ച് ആ വീരകുമാരനെ വളഞ്ഞ് യുദ്ധം ചെയ്തു. നഷ്ടായുധനായിത്തീര്‍ന്ന കുമാരന്‍ കൈയില്‍ക്കിട്ടിയതൊക്കെ എടുത്ത് ശത്രുക്കളുടെമേല്‍ പ്രയോഗിച്ചു. ഒടുവില്‍ ദൌശ്ശാസനിയോടു നേരിട്ടു നടത്തിയ മുഷ്ടിയുദ്ധത്തില്‍ ക്ഷീണിച്ചു നിലത്തുവീണു. ആ തക്കം നോക്കി ദൌശ്ശാസനി ഗദകൊണ്ടടിച്ച അടി തലയ്ക്കേറ്റ് നഷ്ടപ്രാണനായി. പുത്രന്റെ മരണവൃത്താന്തം കേട്ട് തപ്തനും ക്രുദ്ധനുമായിത്തീര്‍ന്ന അര്‍ജുനന്‍ അഭിമന്യുവിനെ ചതിച്ച് നിരായുധനാക്കിയതില്‍ പ്രധാന പങ്കുവഹിച്ച ജയദ്രഥനെ പിറ്റേന്നു സൂര്യന്‍ അസ്തമിക്കുന്നതിനുമുമ്പു വധിക്കുന്നുണ്ടെന്നു ചെയ്ത ശപഥവും അതിന്റെ സംഭ്രാമകമായ നിര്‍വഹണവും മഹാഭാരതത്തിലെ അത്യന്തം ഉദ്വേഗജനകങ്ങളായ സംഭവങ്ങളാണ്.
അഭിമന്യുവിനു ചക്രവ്യൂഹത്തില്‍നിന്നും പുറത്തുകടക്കാനാവാതെപോയതിന് ഒരു കാരണം പറഞ്ഞുകാണുന്നുണ്ട്: പ്രസവം അടുത്തിരിക്കെ ഒരുദിവസം സുഭദ്രയ്ക്ക് ചക്രവ്യൂഹഭേദനത്തിന്റെ ഉപായം ശ്രീകൃഷ്ണന്‍ ഉപദേശിക്കുകയായിരുന്നു. ഇടയ്ക്ക് സുഭദ്ര ഉറങ്ങിപ്പോയി; എങ്കിലും കൃഷ്ണന്റെ ഓരോ വാക്യത്തിന്റേയും അവസാനത്തില്‍ ശ്രോതാവിന്റെ 'ഉം' എന്ന മൂളല്‍ തുടര്‍ന്നു കേള്‍ക്കായി. അതിന്റെ കര്‍ത്താവ് ഗര്‍ഭസ്ഥശിശുവാണെന്ന് കൃഷ്ണനു മനസ്സിലായി. തുടര്‍ന്നു പറയേണ്ട ചക്രവ്യൂഹനിഷ്ക്രമണോപായം പറഞ്ഞില്ല. അതുകൊണ്ടാണ് ദ്രോണരുടെ ചക്രവ്യൂഹത്തില്‍നിന്ന് അഭിമന്യുവിനു രക്ഷപെടാന്‍ കഴിയാഞ്ഞത്. ഷോഡശവയസ്കനായ ഈ പാണ്ഡവകുമാരന്‍ മരിക്കുമ്പോള്‍, ഉത്തര ഗര്‍ഭിണിയായിരുന്നു. അവര്‍ പ്രസവിച്ച പരീക്ഷിത്താണ് പാണ്ഡവവംശം കുറ്റിയറ്റുപോകാതെ നിലനിര്‍ത്തിയത്. അര്‍ജുനീ, സൌഭദ്രന്‍, കാര്‍ഷ്ണി, ഫാല്‍ഗുനി എന്നീ പര്യായങ്ങള്‍ അഭിമന്യുവിന് ലഭിച്ചത് ഗുരുക്കളുടെ പേരുകളില്‍ നിന്നാണ്.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...