Sunday, January 27, 2019

സപ്തമാതൃക്കൾ


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
 ആദി പരാശക്തിയുടെ വിഭിന്ന രൂപങ്ങളാണ് സപ്ത മാതാക്കാൾ. ദേവീമാഹാത്മ്യത്തിൽ സപ്തമാതാക്കളുടെ ഉത്ഭവത്തെ പറ്റി പറയുന്നുണ്ട്.
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൌമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ്‌ സപ്തമാതാക്കൾ. ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ്‌ ചിലയിടങ്ങളിൽ കാണുന്നത്‌.
ബ്രഹ്മാവ്‌, ശിവൻ, വിഷ്ണു, യമൻ, ഇന്ദ്രൻ, മുരുകൻ തുടങ്ങിയ ദേവന്മാരുടെ ശരീരത്തിൽ നിന്നാണ്‌ സപ്തമാതാക്കൾ ജനിച്ചതെന്ന്‌ അവരുടെ പേരുകൾ സൂചിപ്പിക്കുന്നു.
ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാൻ ശ്രമിച്ച്‌ ഫലിക്കാതെ വന്നപ്പോൾ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ്‌ ഒരു കഥ.
അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതിൽ നിന്ന്‌ ഓരോ അസുരൻ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കൾ ഓരോ തുള്ളി ചോരയും കുടിച്ച്‌ നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
വാമനപുരാണം 56-ാ‍ം അധ്യായത്തിൽ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങനെയാണ്‌ പറയുന്നത്‌. ഒരിയ്ക്കൽ ദേവാസുരയുദ്ധത്തിൽ അസുരന്മാർ തോറ്റപ്പോൾ രക്തബീജനെന്ന അസുരൻ തന്റെ അക്ഷൌഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.
ദേവിയുടെ തിരുവായിൽ നിന്ന്‌ ബ്രഹ്മാണിയും തൃക്കണ്ണിൽ നിന്ന്‌ മഹേശ്വരിയും, അരക്കെട്ടിൽ നിന്ന്‌ കൌമാരിയും കൈകളിൽ നിന്ന്‌ വൈഷ്ണവിയും പൃഷ്ടഭാഗത്തു നിന്ന്‌ വരാഹിയും, ഹൃദയത്തിൽ നിന്ന്‌ നരസിംഹിയും പാദത്തിൽ നിന്ന്‌ ചാമുണ്ഡിയും ഉത്ഭവിച്ചു.
കാർത്യായനി ദേവിയുടെ (കൌശിക) രൂപഭേദങ്ങളാണ്‌ സപ്തമാതൃക്കൾ. ദേവി തന്റെ ജട നിലത്തടിച്ചപ്പോൾ സപ്തമാതൃക്കളുണ്ടായി എന്നും കഥയുണ്ട്‌. ദാരികവധത്തിന് ഭദ്രകാളിയെ സഹായിക്കാൻ ദേവന്മാരുടെ ശരീരത്തിൽ നിന്നും ആറ് ദേവിമാർ ഉണ്ടായി. ഭദ്രകാളി ഉൾപ്പെടെ ഏഴു ദേവിമാരെയും ചേർത്ത് സപ്തമാതാക്കൾ എന്ന് വിളിക്കുന്നു എന്നും കഥയുണ്ട്. കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സപ്തമാതാക്കളുടെ പ്രതിഷ്ഠ കാണാം. ഒരോ ദേവിക്കും വാഹനവും ആയുധവും രൂപ സവിശേഷതകളും ഉണ്ട്.

അരയന്നമാണ്‌ ബ്രഹ്മാണിയുടെ വാഹനം. കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്‌.

ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്‌. ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌. കൈയിൽ തൃശൂലം.

ആൺമയിലിന്റെ കഴുത്തിലേറിയ കൌമാരിയുടെ കൈയിൽ വേലാണ്‌ ആയുധം.

സൗന്ദര്യമൂർത്തിയായ വൈഷ്ണവിയുടെ വാഹനം ഗരുഡനാണ്‌. ശംഖ് ചക്ര ഗദാ ഖഡ്ഗങ്ങളും ശാർങ്ഗശരവും കൈയ്യിലുണ്ട്‌.

ശേഷനാഗത്തിന്റെ പുറത്തിരുന്ന്‌ തേറ്റ കൊണ്ട്‌ നിലം കിളക്കുന്ന ഉഗ്രരൂപിണിയായ വാരാഹിയുടെ ആയുധം ഉലക്കയാണ്‌.

ഉഗ്രമൂർത്തിയാണ്‌ തീക്ഷ്ണ നഖ ദാരുണയായ നരസിംഹി. ഒന്നു സടകുടഞ്ഞാൽ നവഗ്രഹങ്ങളും താരകങ്ങളും വിറയ്ക്കും.

വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം. ആനയാണ് വാഹനം. അഭയമുദ്ര കാട്ടി ആശീർവദിക്കുന്നു.

പോത്താണ് പരാശ്ക്തിയുടെ തന്നെ അംശമായ ചാമുണ്ടിയുടെ വാഹനം. ത്രിലോചനയായദേവി അഷടബാഹുവാണ്. ത്രിശൂലമാണ് ആയുധം. ശംഖ്, ചക്രം, പാശം, പലക, ശരം,ധാന്യം എന്നിവയാണ് മറ്റ് കൈകളിൽ.

സപ്തമാതൃക്കളെ കുറിച്ച് “ശ്രീ മഹാദേവി ഭാഗവതത്തിൽ” വിസ്തരിച്ച് പറയുന്നുണ്ട്. പൊതുവെ എല്ലാ ക്ഷേത്രങ്ങളിലും ഇവയുടെ പ്രതിഷ്ഠ ബലിക്കല്ലായി  ഉണ്ടാകും. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് ബലിക്കൽ രൂപത്തിൽ ഒൻപത് ശിലകളായിട്ടാണ് പ്രതിഷ്ഠിക്കാറുള്ളത്. ചിലപ്പോൾ വിഗ്രഹരൂപത്തിലും പ്രതിഷ്ഠിക്കാറുണ്ട്. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് വടക്കോട്ട് ദർശനമായി സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി, ചാമുണ്ഡി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻഎന്നിവരെയും പ്രതിഷ്ഠിക്കുന്നു.

കരിമുട്ടം ദേവി ക്ഷേത്രം

No comments:

Post a Comment

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...