Monday, June 25, 2018


 ദ്രൗപദി പാണ്ഡവർക്ക് നല്കിയ വിളിപ്പേരുകൾ


കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ഉന്നയിച്ച ചോദ്യത്തിന്റെ ഉത്തരമാണിത്.
നീണ്ട പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള അജ്ഞാത വാസത്തിനു വേണ്ടി പാണ്ഡവര്‍ തയ്യാറെടുപ്പ് തുടങ്ങി. പല രാജ്യങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിലും അവര്‍ അജ്ഞാതവാസത്തിന്‍ തിരഞ്ഞെടുത്തത് മത്സ്യ രാജ്യത്തിലെ ‘വിരാട’ നഗരമായിരുന്നു. മദ്ധ്യ വയസ്കനായ അവിടുത്തെ രാജാവിന്റെ ധര്‍മ്മനിഷ്ഠയും ഉദാരമനസ്കതയും ആരുടേയും ഹൃദയം കവരുന്നതാണന്ന കേട്ടറിവ് യുധിഷ്ഠരനുണ്ടായിരുന്നു. വേഷ പ്രച്ഛന്നരാകുമ്പോള്‍ സ്വീകരിയ്ക്കേണ്ട പ്രവര്‍ത്തികളെ പറ്റിയും അവര്‍ തമ്മില്‍ ധാരണയുണ്ടായി. യുധിഷ്ഠരന്റെ ദുഃഖം മുഴുവന്‍ തന്റെ അരുമ സഹോദരനായ ഭീമനെക്കുറിച്ചായിരുന്നു. ഭീമാ ! അങ്ങ് ഏതു രീതിയിലാണ് വിരാട രാജധാനിയില്‍ പ്രവേശിയ്ക്കാനുദ്ദേശിയ്ക്കുന്നത്. എന്റെ ദുഃഖം മുഴുവന്‍ നിന്റെ സാഹസികതയെക്കുറിച്ചും, പിടിച്ചു നിര്‍ത്താനാകാത്ത നിന്റെ വിശപ്പിനെക്കുറിച്ചും ഓര്‍ക്കുമ്പോഴാണ്. ജ്യേഷ്ഠന്റെ ഉത്ക്കണ്ഠ ഭീമനില്‍ ചിരിയുണര്‍ത്തി. ‘ ജ്യേഷ്ഠാ ! അങ്ങയുടെ സുരക്ഷയ്ക്കപ്പുറം, ഈ ഭീമനെ ക്കുറിച്ച് അങ്ങയ്ക്ക് വേവലാതി വേണ്ട. ഞാന്‍ നല്ലൊരു പാചക വിദഗ്ധനാണ്. വിരാട രാജധാനിയിലെ പാചകശാലയുടെ മേല്‍നോട്ടം ഞാനേറ്റെടുക്കും. പിന്നെ നല്ലൊരു ഗുസ്തിക്കാരനാണന്നും രാജാവിനെ ധരിപ്പിയ്ക്കും. എന്റെ ജ്യേഷ്ഠനു എന്തെങ്കിലും ആപത്ത് പിണഞ്ഞാല്‍ രാജാവ്‌ ഈ ഗുസ്തിക്കാരനെ ആയിരിയ്ക്കുമല്ലോ ആദ്യം വിളിയ്ക്കുക. ‘ ഭീമന്റെ സ്നേഹത്തിന്‍ മുന്നില്‍ യുധിഷ്ഠരന്റെ കണ്ണ് നിറഞ്ഞു. അദ്ദേഹം ഭീമനെ ആശ്ലേഷിച്ചു.

ഉര്‍വ്വശി ശാപം എനിയ്ക്ക് വീണു കിട്ടിയ ഭാഗ്യമാണ് ജ്യേഷ്ഠാ ! ഞാന്‍ സ്ത്രീ വേഷധാരിയായ ‘ബ്രുഹന്നള’ ആയി രാജകൊട്ടാരത്തില്‍ ആട്ടവും പാട്ടും പഠിപ്പിയ്ക്കാന്‍ കൂടിക്കോളം. നിരന്തരാഭ്യാസം കൊണ്ട് തഴമ്പ് വീണ എന്റെ തോളുകള്‍ അന്യ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കാനും ഈ വേഷം എനിയ്ക്കുപകരിയ്ക്കും. അര്‍ജുനന്റെ വേഷം ഏവര്‍ക്കും സ്വീകാര്യമായി.

ഞാന്‍ നല്ലൊരു അശ്വഹൃദയനാണ്. കൊട്ടാരത്തിലെ കുതിര പന്തിയുടെ മേല്‍നോട്ടമാണ് ഞാനേറ്റെടുക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. കാഴ്ചയില്‍ സുന്ദരനായ നകുലന്റെ തീരുമാനവും അംഗീകരിയ്ക്കപ്പെട്ടു.

കുഞ്ഞേ ! സഹദേവാ ! നിന്റെ തീരുമാനം പറയൂ. യുധിഷ്ഠരന്‍ ഏറെ അരുമയോടെ തന്റെ അമ്മയുടെ മാനസ പുത്രനെ നോക്കി.

എനിയ്ക്ക് പശുക്കളെ പരിപാലിയ്ക്കുന്നതില്‍ വലിയ താല്പര്യമാണ്. രാജാവിന്റെ ഗോസമ്പത്ത് വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ഞാനെന്റെ കഴിവ് പ്രയോഗിയ്ക്കും. യുധിഷ്ഠരന്‍ ഏറെ അധൈര്യത്തോടെ തങ്ങളുടെ രാജ്ഞിയായ ദ്രൗപദിയെ ചോദ്യരൂപേണ നോക്കി.

നിങ്ങള്‍ക്കെല്ലാം ഓരോ വേഷങ്ങള്‍ അണിയാമെങ്കില്‍ എനിയ്ക്കും അതിനു തക്ക വൈഭവമുണ്ട്. ഞാന്‍ സൈരന്ധ്രിയാകും. പല തരത്തില്‍ മാല കെട്ടാനും അലങ്കാര പണികള്‍ ചെയ്യാനും എനിയ്ക്ക് കഴിവുണ്ട്. ഞാന്‍ ശാപഗ്രസ്തരായ അഞ്ചു ഗന്ധര്‍വ്വന്‍മാരുടെ ഭാര്യയാണന്നു രാജ്ഞിയെ അറിയിയ്ക്കും. എന്നില്‍ അനാവശ്യമായി അന്യരുടെ കണ്ണ് പതിഞ്ഞാല്‍ ആ നിമിഷം ഗന്ധര്‍വ്വന്മാര്‍ പറന്നെത്തി അവരെ നിഗ്രഹിയ്ക്കുമെന്നും രാജ്ഞിയെ മുന്‍കൂട്ടി അറിയിയ്ക്കും. ദ്രൗപദിയുടെ വെളിപ്പെടുത്തല്‍ കേട്ട് പാണ്ഡവര്‍ സുസ്മേരത്തോടെ പരസ്പരം നോക്കി. ഭീമന്‍ കയ്യടിച്ചു അഭിനന്ദനം രേഖപ്പെടുത്തി.

ആട്ടെ, ഭവതിയുടെ ഗന്ധര്‍വ്വന്മാരുടെ പേര് പറയുക. ഉറക്കെ വിളിച്ചാല്‍ പാഞ്ഞെത്തണമല്ലോ ?. നകുലന്റെ സംശയം ചിരിയുണര്‍ത്തി.

എന്നാല്‍ കേട്ടോളു, മൂത്തയാള്‍ ജയന്‍, ജയേശന്‍, വിജയന്‍, ജയസേനന്‍, ഇളയവന്‍ ജയബാലന്‍.


 കരിമുട്ടം ദേവി ക്ഷേത്രം

 (തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)

 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം


Thursday, June 21, 2018


വരരുചിയും സഹോദരങ്ങളും

കരിമുട്ടം ക്ഷേത്ര വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഉന്നയിച്ച വരരുചിയുടെ സഹോദരങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്റെ ഉത്തരമാണ് ഇത്. പതജ്ഞലി മഹർഷിയുടെ ശാപം മൂലം ബ്രഹ്മരാക്ഷ സായിത്തീർന്ന, മഹർഷിയിൽ നിന്നും പരോക്ഷമായി മഹാ ഭാഷ്യം ഗ്രസിച്ച ഒരു ഗന്ധർവ്വൻ ശാപമോചനത്തിനായി മഹർഷി പറഞ്ഞു കൊടുത്ത തനുസരിച്ച് മഹാഭാഷ്യം ഉപദേശിച്ചു കൊടുക്കാൻ യോഗ്യനായ ശിഷ്യനെ തിരയുകയും അവസാനം അദ്ദേഹത്തിനു മുമ്പിൽ ഒരു ബ്രാഹ്മണൻ എത്തിച്ചേരുകയും ചെയ്തു. മഹാഭാഷ്യം ഗ്രഹിക്കാനുള്ള ബ്രാഹ്മണന്റെ യോഗ്യത പരീക്ഷിച്ചറിഞ്ഞ ശേഷം ഒരു ആൽമരത്തിലിരുന്ന് അദ്ദേഹം  ആലിലകളിൽ മഹാഭാഷ്യമെഴുതി തന്റെ ശിഷ്യനായ ബ്രാഹ്മണന് താഴേക്ക് ഇട്ടു കൊടുക്കുകയും ആ ബ്രാഹ്മണൻ അത് ഗ്രഹിക്കുകയും ചെയ്തു. തുടർന്ന് ശാപമോക്ഷം കിട്ടിയ ബ്രഹ്മരാക്ഷസൻ ഗന്ധർവ്വ നായി മാറിയ ശേഷം ബ്രാഹ്മണൻ സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് അദ്ദേഹം വിധിയാംവണ്ണം ബ്രാഹ്മണ - ക്ഷത്രിയ - വൈശ്യ - ശുദ്ര വിഭാഗങ്ങളിൽ നിന്നും ഓരോ വിവാഹം കഴിക്കുകയും അവയിലെല്ലാം ഓരോ പുത്രൻമാർ വീതം ജനിക്കുകയും ചെയ്തു. ഇപ്രകാരം അദ്ദേഹത്തിന് ബ്രാഹ്മണ സ്ത്രീയിൽ ഉണ്ടായ മകനാണ് വരരുചി. ക്ഷത്രിയ സ്ത്രീയിൽ വിക്രമാദിത്യ മഹാരാജാവും വൈശ്യ സ്ത്രീയിൽ വിഖ്യാതനായ വിക്രമാദിത്യ മന്ത്രിയായ ഭട്ടിയും ശൂദ്ര സ്ത്രീയിൽ മഹാ പണ്ഡിതനായ ഭർതൃഹരിയും ജനിച്ചു. ഇവരുടെ മഹാനായ ആ പിതാവാണ് പ്രസിദ്ധനായ ഗോവിന്ദ സ്വാമികൾ ....

 കരിമുട്ടം ദേവി ക്ഷേത്രം

 (തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം

ദുര്‍വാസാവിന്റെ പിറവി 

ശുണ്ഠിക്കാര നായിരുന്ന ദുര്‍വാസാവു മുനിയുടെ ശാപം ഏല്‍ക്കാത്തവര്‍ ദേവന്മാരിലും മനുഷ്യരിലും കുറവായിരുന്നു. ദേവന്മാര്‍ക്ക് ജരാനരവരട്ടേ എന്നു ദുര്‍വാസാവു ശപിച്ചതിനാലാണ് പാലാഴിമഥനം വേണ്ടിവന്നത്. അതിനാല്‍ ദുര്‍വാസാവിന്റെ കലി ലോക പ്രസിദ്ധ മായിത്തീര്‍ന്നു.
ദുര്‍വാസാവിന്റെ പിറവി ഇങ്ങനെയാണ്. ഒരിക്കല്‍ ശിവനും ബ്രഹ്മാവും തമ്മില്‍ വലിയ കലഹമുണ്ടായി. അതു സംഘര്‍ഷത്തിലേക്കുവരെയെത്തി. ശിവന്റെ കോപം കണ്ട് ദേവകള്‍ വരെ ഓടി ഒളിച്ചു. പാര്‍വതിയും ഭയന്നു. അവര്‍ ശിവനോട് പറഞ്ഞു ”ദുര്‍വാസം ഭവതിമേ” (എനിക്കങ്ങയുടെ കൂടെ സുഖമായി വസിക്കുവാന്‍ കഴിയുന്നില്ല) ഇതുകേട്ട ശിവന്‍ തന്റെ പ്രേയസിക്ക് ദുര്‍വാസം വരുത്തിവച്ചതു തല്‍ക്കാലം വന്ന കോപത്തിനാലാണെന്നും ശിവന്‍ മനസ്സിലാക്കി. അതിനാല്‍ പാര്‍വതിയുടെ രക്ഷയ്ക്കായി തന്റെ കോപം സമാഹരിച്ച് മറ്റെവിടെയെങ്കിലും നിക്ഷേപിക്കണമെന്നും ശിവന്‍ നിശ്ചയിച്ചു.
പാതിവ്രത്യത്തില്‍ പ്രസിദ്ധമായ ശീലാവതിയും അക്കാലത്തായിരുന്നു ഉണ്ടായിരുന്നത്. അവളുടെ ഭര്‍ത്താവ് ഉഗ്രശ്രവസ്സ് കുഷ്ഠരോഗിയായിട്ടും അഭിസാരികയെ പ്രാപിക്കുവാനുള്ള മനസ്സ് വിട്ടുപോയിരുന്നില്ല. അതിനും ഭാര്യ എതിരായിരുന്നില്ല. അവര്‍ നടക്കാനാവാത്ത ഭര്‍ത്താവിനെ തോളിലേറ്റി അവിടെ എത്തിക്കുമായിരുന്നു.
ഒരിക്കൽ ഉഗ്രശ്രവസ്സിനെയും തോളിലേറ്റി വേശ്യഗൃഹത്തിലേക്ക്‌ യാത്രയായ അവര്‍ കടന്നുപോയത്‌, അണിമാണ്ഡവ്യന്‍ ശൂലത്തില്‍ കിടക്കുന്ന പ്രദേശത്തുകൂടിയായിരുന്നു. (അണിമാണ്ടവ്യന്റെ കഥ കരിമുട്ടം ഉപദേശക സമിതി ഗ്രൂപ്പിലൂടെ മുമ്പ് പോസ്റ്റ് ചെയ്തിരുന്നുവല്ലോ.) അണിമാണ്ഡവ്യനെ കണ്ടപ്പോള്‍ ഉഗ്രശ്രവസ്സ്‌ പുച്ഛിച്ച്‌ ചിരിച്ചു. ഇതുകണ്ട്‌ കുപിതനായ അണിമാണ്ഡവ്യന്‍ ‘സൂര്യോദയത്തിന്‌ മുന്‍പായി നിന്റെ ശിരസ്‌ പൊട്ടിത്തെറിക്കട്ടെ’ എന്ന്‌ ശപിച്ചു. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനായി പതിവ്രതാരത്നമായ ശിലാവതി ‘നാളെ സൂര്യന്‍ ഉദിക്കാതിരിക്കട്ടെ’ എന്നൊരു പ്രതിശാപവും നല്‍കി.
സൂര്യന്‍ ഉദിക്കാതിരുന്നാല്‍ കാര്യങ്ങള്‍ കുഴയുമെന്നതിന്നാല്‍ വേണ്ട നടപടികള്‍ക്ക് ദേവന്മാര്‍ നീക്കമായി. ത്രിമൂര്‍ത്തികളും ദേവകളും ചേര്‍ന്ന് അത്രി മഹര്‍ഷിയുടെ ഭാര്യയായ അനുസൂയയെ സമീപിച്ചു. ഒടുവില്‍ അനുസൂയ ഇടപെട്ട് ശീലാവതിയുടെ ശാപം പിന്‍വലിപ്പിച്ചു. അതിന്റെ സന്തോഷത്താല്‍ അനുസൂയയോട് എന്തുവരമാണ് വേണ്ടതെന്ന് ദേവന്മാര്‍ ചോദിച്ചു.
ത്രിമൂര്‍ത്തികള്‍ എന്റെ ഗര്‍ഭത്തിലൂടെ അംശാവതാരമെടുക്കണമെന്ന് അനുസൂയ അപേക്ഷിച്ചു. അതനുസരിച്ച് ബ്രഹ്മാവ് ചന്ദ്രനായും, വിഷ്ണു ദത്താത്രേയനായും അനുസൂയയുടെ പുത്രന്മാരായി. പാര്‍വതിക്കു ദുര്‍വാസ ഹേതുവായി കോപത്തെ ശിവന്‍ അനുസൂയയില്‍ നിക്ഷേപിച്ചു. അനുസൂയ പ്രസവിച്ച ശിവന്റെ കോപാംശമായ കുട്ടിയാണ് ദുര്‍വാസാവ്. കരിമുട്ടം ഉപദേശക സമിതി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ചോദിച്ച ദുർവാസാവ് മഹർഷിയുടെ മാതാവ് ആര് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം കിട്ടിയല്ലോ.

 കരിമുട്ടം ദേവി ക്ഷേത്രം
 _(തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
 ക്ഷേത്ര ഉപദേശക സമിതി,
കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം

 കര്‍ക്കിടകമെത്തും മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍

കർക്കടകമെത്തും മുൻപേ ചെയ്യാൻ ഒരുപാടു കാര്യങ്ങളുണ്ട്. പുതിയ വീടിന്റെ പണി കഴിഞ്ഞിരിക്കുകയാണെങ്കിൽ ഗൃഹപ്രവേശം മിഥുനമാസം തീരുംമുൻപേ നടത്തണം. കർക്കടക മാസത്തിൽ ഗൃഹപ്രവേശം പാടില്ലെന്നാണ് ആചാരം.
കന്നി, കർക്കടകം, കുംഭം എന്നീ മാസങ്ങളിൽ ഗൃഹപ്രവേശം പാടില്ലെന്നു ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളും പറയുന്നു. തോരാമഴയിൽ പണിതുയർത്തുന്ന വീടിന് വേണ്ടത്ര ബലമുണ്ടെന്ന് ഉറപ്പാക്കാനാവില്ലെന്ന പ്രായോഗികബുദ്ധിയുടെ കൂടി അടിസ്ഥാന ത്തിലായിരിക്കണം കർക്കടകമെത്തും മുൻപേ ഗൃഹപ്രവേശം നടത്തണമെന്നു പഴമക്കാർ നിർബന്ധം പിടിച്ചത്.
വിവാഹവുമില്ല കർക്കടകത്തില്‍.
വിവാഹമുഹൂർത്തത്തിന്റെ കാര്യത്തിലും ഒഴിവാക്കിയിട്ടുള്ള മാസമാണു കർക്കടകം. മിഥുനമാസത്തിൽ വിവാഹം നടത്താം. കർക്കടകമാസത്തിനു പുറമേ കന്നി, ധനു, കുംഭം മാസങ്ങളിലും മീനമാസത്തിന്റെ അവസാനപകുതിയിലും വിവാഹം പാടില്ലെന്നു മുഹൂർത്തഗ്രന്ഥങ്ങളിൽ പറയുന്നു. ( മറ്റു സ്ഥലങ്ങളിൽ നിന്നും സമാഹരിക്കപ്പെട്ട വിവരങ്ങൾ കൂടി ഈ പോസ്റ്റിൽ ചേർത്തിട്ടുള്ളതാണ്.)

കരിമുട്ടം ദേവി ക്ഷേത്രം
 (തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം

Wednesday, June 20, 2018



തൃപ്പൂത്താറാട്ട്

 ചെങ്ങന്നൂർ ക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട്‌ പ്രസിദ്ധമാണ്‌..... ഇത്‌ മറ്റൊരു ക്ഷേത്രത്തിലും കാണാനാവാത്ത അപൂർവ ചടങ്ങാണ്‌.,. ചെങ്ങന്നൂർ ഭഗവതിയുടെ പ്രതിഷ്ഠ രജസ്വലയാകുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. വർഷത്തിൽ പലതവണ ദേവി തൃപ്പൂത്താകാറുണ്ട്‌..,. പൂജാരി നിർമ്മാല്യം മാറ്റുന്ന അവസരത്തിൽ ഉടയാടയിൽ രജസ്വലയായതിന്റെ പാടുകണ്ടാൽ മൂന്നുദിവസത്തേക്ക്‌ പടിഞ്ഞാറേ നട അടയ്ക്കും. ഭഗവതീ ചൈതന്യത്തെ ബലി ബിംബത്തിലേക്ക്‌ മാറ്റിയിരുത്തുന്നു. നാലാംദിവസം രാവിലെ ദേവിയെ ചെങ്ങന്നൂർ പമ്പാനദിക്കരയിലെ മിത്രപ്പുഴക്കടവിലേക്ക്‌ ആറാട്ടിനായി എഴുന്നള്ളിക്കുന്നു. തുടർന്ന് പമ്പാനദിയിലെ കുളിപ്പുരയിൽ ദേവിയെ എഴുന്നെള്ളിച്ചിരിത്തുകയും, ആർഭാടപൂർവ്വമായി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. തിരുപ്പൂത്താറാട്ട്‌ കഴിഞ്ഞ്  തിരിച്ചെഴുന്നള്ളുന്ന ദേവിയെ സ്വീകരിക്കാൻ ചെങ്ങന്നൂരപ്പൻ തന്നെ കിഴക്കേ ആനക്കൊട്ടിലിൽ എഴുന്നള്ളി നിൽക്കുന്നു. കൂട്ടിയെഴുന്നള്ളിപ്പുകൾക്കു ശേഷം പടിഞ്ഞാറേ നടവഴി ശ്രീ പാർവതിയെ അകത്തേക്ക് തിരിച്ചെഴുന്നള്ളിക്കുന്നു. അതിനുശേഷം തേവരെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടവഴിയും അകത്തേക്ക് എഴുന്നള്ളിക്കുന്നു.

ഭഗവതിയെക്കുറിച്ചു ജനങ്ങൾക്കു ഭക്തിയും വിശ്വാസവും വർദ്ധിക്കുന്നതിന് ഒരു കാരണവും കൂടി ഉണ്ടായിത്തീർന്നു. ഒരു ദിവസം ശാന്തിക്കാരൻ കുളിച്ചു ചെന്നു ദേവിയുടെ നടതുറന്നപ്പോൾ ഉടയാടയിൽ രജസ്സു കാണുകയാൽ സംശയിച്ചു നിർമ്മാല്യ ത്തോടു(പൂവ്, മാല മുതലായവയോടു) കൂടെ ഉടയാട പതിവുപോലെ പുറത്തിടുകയും സംശിയിക്കപ്പെട്ട സംഗതി സ്വകാര്യമായി കഴകക്കാരൻ വാര്യരോടു പറയുകയും ചെയ്തു. വാരിയർ ആ സംഗതി ദേവസ്വക്കാരെ അറിയിക്കുകയും അവരുടെ നിയോഗപ്രകാരം ആ ഉടയാട പൊതിഞ്ഞു കെട്ടി വഞ്ഞിപ്പുഴ മഠത്തിൽ കൊണ്ടുപോയി അകത്തു കൊടുപ്പിച്ചു വലിയ തമ്പുരാട്ടിയെ കാണിക്കുകയും വലിയ തമ്പുരാട്ടി നോക്കി പരിശോധിച്ചു ദേവി ഋതുവായതു തന്നെയാണന്നു തീർച്ചപ്പെടുത്തുകയും എങ്കിലും താഴമൺ മഠത്തിൽ കൊണ്ടു പോയി അവിടുത്തെ വലിയ അന്തർജ്ജനത്തെക്കൂടെ കാണിച്ചേക്കണം എന്നു കല്പിച്ചു ഉടയാട മടക്കിക്കൊടുക്കുകയും ചെയ്തു. വാരിയർ ഉടയാട താഴമൺ മഠത്തിലും കൊണ്ടുപോയി ദാസികൾ മുഖാന്തിരം അകത്തു കൊടുത്തു കാണിച്ചു. അവിടുത്തെ വലിയ അന്തർജ്ജനവും നോക്കി വലിയ തമ്പുരാട്ടി കല്പിച്ചതു പോലെ തന്നെ തീർച്ചപ്പെടുത്തി പറഞ്ഞു. ഇങ്ങനെ സംഗതി തീർച്ചയായ തിന്റെ ശേ‌ഷം തന്ത്രിയായ താഴമൺ പോറ്റി അമ്പലത്തിൽ ചെന്നു പടിഞ്ഞാറെ ചുറ്റമ്പലത്തിന്റെ വടക്കെ മൂലയിൽ (വായു കോണിൽ) ഉള്ള ഒരു മുറി ദേവസ്വക്കാർ മുഖാന്തിരം കെട്ടി വിതാനിച്ചു അലങ്കരിപ്പിച്ചു ദേവിയെ ശ്രീ കോവിലനകത്തു നിന്നു എഴുന്നള്ളിച്ചു ആ മുറിയിലിരുത്തി ഉടനെ ശ്രീകോവിലടച്ചു പൂട്ടുകയും ചെയ്തു. പിന്നെ മൂന്നു ദിവസത്തേയ്ക്കു ദേവിയ്ക്കു പൂജ, ദീപാരാധന മുതലായവയെല്ലാം ദേവിയെ എഴുന്നുള്ളിച്ചിരുത്തിയ സ്ഥലത്തു വച്ചു തന്നെ നടത്തി. രാത്രിയിൽ ദേവിയ്ക്കു തുണയായി മൂന്നു ദിവസം പടിഞ്ഞാറെ ചുറ്റമ്പലത്തിൽ കിടക്കുന്നതിനു നാലു സ്ത്രീകളെ ഏർപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ മൂന്നു ദിവസം കഴിഞ്ഞതിന്റെ ശേ‌ഷം നാലാം ദിവസം രാവിലെ ദേവിയെ തൃപ്പൂത്താറാട്ടിനായി(ഋതുസ്നാനതിനായിട്ട്) പിടിയാനപ്പുറത്തു കയറ്റി പമ്പാനദിയുടെ കൈവഴിയായ മിത്രപ്പുഴക്കടവ്' എന്ന സ്ഥലത്തേയ്ക്കു വാദ്യഘോ‌ഷങ്ങളോടുകൂടി എഴുന്നള്ളിച്ചു കൊണ്ടുപോയി. അന്തർജ്ജനങ്ങളുടെ ഋതുസ്നാനം പോലെ മണ്ണാത്തി മാറ്റു മുതലായ ഉപകരണങ്ങ ളോടും പരിചയപ്പെട്ട സ്ത്രീകളുടെ സാഹചര്യത്തോടും കൂടി ആറാടിച്ചു. തന്ത്രി, പരികർമ്മികൾ മുതലായവർ ചെന്നു സാധാരണമായി ആറാട്ടുകൾക്കുള്ള ചടങ്ങുകളോടു കൂടി പുണ്യാഹം, പൂജ മുതലായവയും കഴിച്ചു ദേവിയെ പിടിയാനപ്പുറത്തുതന്നെ വാദ്യഘോ‌ഷങ്ങളോടുകൂടി തിരികെ എഴുന്നള്ളിച്ചു മതിൽക്കകത്തെത്തിയപ്പോൾ പതിവുള്ള എതിരുത്ത (കാലത്തെയുള്ള) ശീവേലിയ്ക്ക് ദേവനെയും എഴുന്നള്ളിച്ചു. പിന്നെ രണ്ടു എഴുന്നള്ളത്തുകളും കൂടി മൂന്നു പ്രദിക്ഷണം കഴിഞ്ഞു ദേവനെ ദേവന്റെ ശ്രീകോവിലിലേയ്ക്കും ദേവിയെ ദേവിയുടെ ശ്രീകോവിലിലേയ്ക്കും എഴുന്നള്ളിച്ചു. അങ്ങിനെ ആ അടിയന്തിരം അവസാനിച്ചു.

അടുത്തമാസത്തിലും ദേവി ഋതുവായി. അപ്പോഴും ശാന്തിക്കാരൻ മുന്മാസത്തിലേതുപോലെ ഉടയാട നിർമ്മാല്യത്തോടെ യെടുത്തു പുറത്തിടു കയും സംഗതി വാരിയരോടു സ്വകാര്യമായി പറയുകയും ചെയ്തു. വാരിയർ ഉടയാട വഞ്ഞിപ്പുഴമഠത്തിലെ വലിയ തമ്പുരാട്ടിയേയും താഴമൺ മഠത്തിലെ അന്തർജനത്തിനെയും കാണിച്ചു സംഗതി തീർച്ചപ്പെടുത്തു കയും വിവരം ദേവസ്വക്കാരെ അറിയിക്കുകയും തന്ത്രി മുതലായവർ കൂടി തൃപ്പൂത്താറാട്ടുവരെയുള്ള സകല കാര്യങ്ങളും യഥാപൂർവം ഭംഗിയായി നടത്തുകയും ചെയ്തു. അനന്തരം വഞ്ഞിപ്പുഴത്തമ്പുരാൻ മുതലായവർ യോഗം കൂടി ദേവി പിന്നെയും മാസം തോറും ഋതുവാകുമെന്നു തന്നെ തീർച്ചപ്പെടുത്തി. അതു സംബന്ധിച്ചു വേണ്ടുന്ന ചെലവിലേയ്ക്കായി മുതൽ വകവെച്ചു ദേവസ്വം വക പതിവു കണക്കിൽ ചേർത്തെഴുതിക്കുകയും ദേവിയുടെ പരിചയപ്പെട്ടവരായി ചില വീട്ടുകാരെ നിശ്ചയിക്കുകയും അവർക്കും ചില അനുഭവങ്ങൾ നിശ്ചയിക്കുകയും ചെയ്തു. ആ അടിയന്തിരം പിന്നെ മുറയ്ക്കു നടന്നു കൊണ്ടിരുന്നു.


 കരിമുട്ടം ദേവി ക്ഷേത്രം
 (തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ കളരി ദേവത ക്ഷേത്രം)
 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം, പെരുങ്ങാല . P.O  കായംകുളം


തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...