ഏകാദശ രുദ്രന്മാർ
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന് അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന് അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍ നിന്ന് അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു. ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട് ബ്രഹ്മാവ് ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ് ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ് അവരുടെ പേരുകള്‍. ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്. അജൈകപാത്ത്, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍. സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.
ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ് അവര്‍ക്ക് നല്‌കിയെന്നാണ് പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment