ഏകാദശി
കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.
ഹിന്ദുക്കള്‍ അനുഷ്‌ഠിക്കുന്ന വ്രതമാണ് ഏകാദശി. പ്രതിപദം മുതല്‍ക്കുള്ള തിഥികളില്‍ 11-ാമത്തേത്. പാപങ്ങളെ ഭസ്‌മീകരിക്കുവാന്‍ ഏകാദശിവ്രതം അനുഷ്‌ഠിച്ചാല്‍ മതിയാവും എന്നു വിശ്വസിക്കപ്പെടുന്നു. ഈ വ്രതം അനുഷ്‌ഠിക്കുന്നവര്‍ ദശമി ദിവസം ഒരു നേരമേ ഭക്ഷണം കഴിക്കാവൂ. മെത്തമേലുറങ്ങരുത്; വെറും തറയില്‍ ശയിക്കണം; സഹശയനം ഒഴിവാക്കണം; ഏകാദശി ദിനത്തില്‍ പുലര്‍കാലത്തു കുളിച്ച് കായശുദ്ധവരുത്തി വെള്ളവസ്‌ത്രം ധരിക്കണം. വിഷ്‌ണുഭഗവാനെ ധ്യാനിച്ച് വിഷ്‌ണു ക്ഷേത്രത്തില്‍ പ്രദക്ഷിണം ചെയ്‌തു കഴിച്ചുകൂട്ടണം. ഉണ്ണുവാനോ ഉറങ്ങുവാനോ പാടില്ല. തൈല താംബൂലാദികളും സ്‌ത്രീസേവയും കോപവും ത്യജിക്കണം. തുളസീതീര്‍ഥം മാത്രം സേവിക്കുന്നത് ഉത്തമം. ജലം പോലും ത്യജിക്കുകയാണ് അത്യുത്തമം എന്നു കരുതപ്പെടുന്നു. ഇത് പ്രയാസമെങ്കില്‍ ഫലമൂലാദികള്‍ ഭുജിക്കാം. ജീവധാരണത്തിനു വേണ്ടി ഒരു നേരം ശാല്യന്നം ഒഴിച്ചുള്ള ആഹാരം കഴിക്കാം. മൗനം ആചരിക്കുന്നതു നന്ന്. യഥാവിധി ബ്രാഹ്മണര്‍ക്കു ദാനം ചെയ്യണം. വെറും നിലത്തിലേ ഇരിക്കാവൂ. ദ്വാദശിദിനത്തില്‍ കുളിച്ച് ദിനകൃത്യങ്ങളും കഴിച്ച് വിഷ്‌ണുപൂജ ചെയ്യണം. ബ്രാഹ്മണരെ പാദക്ഷാളനം ചെയ്‌ത് വേദവിധിയനുസരിച്ച് പൂജിച്ച് ഭുജിപ്പിക്കണം. അവര്‍ക്കു വസ്‌ത്രം, സ്വര്‍ണം തുടങ്ങിയവ ഭക്തിയോടെ ദാനം ചെയ്യണം. അതിനുശേഷം മാത്രമേ പാരണ നടത്താവൂ. ആ ദിവസം പിന്നീട് ഭുജിക്കരുത്. ഇപ്രകാരം മൂന്നു ദിവസം കഴിച്ചുകൂട്ടുകയാണെങ്കില്‍ വൈകുണ്‌ഠലോകത്തെ പ്രാപിക്കാമെന്ന് ഏകാദശി മാഹാത്മ്യത്തില്‍ പറയുന്നു.
ബഹുവിധങ്ങളായ യാഗകര്‍മങ്ങളനുഷ്‌ഠിക്കുന്നതിനെക്കാള്‍ ശ്രഷ്‌ഠമാണ് ഏകാദശീവ്രതാനുഷ്‌ഠാനം. ദ്വാദശിയും ഏകാദശിയും ചേര്‍ന്നിരിക്കുന്ന ദിവസം വിഷ്‌ണുവിന്റെ സാന്നിധ്യമുള്ള ദിനമായി കരുതപ്പെടുന്നു. അതിനെ ഹരിവാസരം എന്നുപറയാറുണ്ട്. അന്നാണ് പുണ്യപ്രദമായിട്ടുള്ള നിരവധി യജ്ഞങ്ങള്‍ ചെയ്യേണ്ടത്. വിധവകള്‍ ഏറെക്കുറെ നിര്‍ബന്ധമായും മറ്റുള്ളവര്‍ സ്വേച്ഛപോലെയും ഏകാദശി നോറ്റുവരുന്നു. ഏകാദശിദിവസം ശ്രാദ്ധം വന്നാല്‍ കവ്യം ഭക്ഷിക്കുന്നതുകൊണ്ട് വ്രതഭംഗമുണ്ടാകുകയില്ല.
ഏകാദശി അവസാനിക്കുന്ന ദിവസമാണ് വ്രതം അനുഷ്‌ഠിക്കേണ്ടത്. വ്രതാനുഷ്‌ഠാനത്തിന് ദിവസാരംഭത്തെക്കുറിച്ചുള്ള അഭിപ്രായഭേദമുണ്ട്. സൂര്യോദയം മുതല്‍ക്കാണ് ദിവസം ആരംഭിക്കുന്നതെന്നും സൂര്യോദയത്തിന് നാലുനാഴിക മുമ്പുതന്നെ ദിവസം ആരംഭിക്കുന്നുവെന്നും അഭിപ്രായമുണ്ട്.
മഹാവിഷ്‌ണു ഒരു വര്‍ഷത്തില്‍ നാലുമാസക്കാലം നിദ്രയിലാണെന്നൊരു പരാമര്‍ശം പുരാണങ്ങളിലുണ്ട്. ആഷാഢമാസത്തിലെ വെളുത്തപക്ഷത്തിലാണ് നിദ്ര തുടങ്ങുന്നത്. അക്കാരണത്താല്‍ അതിന് ശയനൈകാദശി എന്ന പേരുലഭിച്ചു. ഈ നിദ്ര കാര്‍ത്തികമാസത്തിലെ ശുക്ലപക്ഷഏകാദശിനാളില്‍ അവസാനിക്കും. അത് ഉത്ഥാനൈകാദശി എന്നപേരില്‍ അറിയപ്പെടുന്നു (നോ. ഉത്ഥാനൈകാദശി). മാഘമാസത്തിലെ ശുക്ലപക്ഷ-ഏകാദശിക്ക് പരിവര്‍ത്തന ഏകാദശി എന്നും ധനുമാസത്തിലെ ശുക്ലപക്ഷ-ഏകാദശിക്ക് സ്വര്‍ഗവാതില്‍ ഏകാദശിയെന്നും പേരുണ്ട്.
അംബരീഷന്‍, രുഗ്മാംഗദന്‍ എന്നിവരുടെ കഥകള്‍ ഏകാദശി മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നവയാണ്. കുംഭമാസത്തിലെ കൃഷ്‌ണപക്ഷ-ഏകാദശി പ്രധാനമായി ആഘോഷിക്കുന്നതിനാല്‍ തൃശൂര്‍ജില്ലയിലെ തിരുവില്വാമലക്ഷേത്രത്തിന് "ഏകാദശ്യചലം' എന്നൊരു പേരുണ്ട്. വൃശ്ചികമാസത്തിലെ ശുക്ലപക്ഷ-ഏകാദശി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആട്ടവിശേഷങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്നതിനാല്‍ അതിനെ "ഗുരുവായൂര്‍ ഏകാദശി' എന്നു പറഞ്ഞുവരുന്നു.
🙏🙏🙏🙏🙏🙏🙏
No comments:
Post a Comment