Wednesday, July 31, 2019

ഉടുക്ക്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഒരു കേരളീയചര്‍മവാദ്യമാണ് ഉടുക്ക്. അയ്യപ്പന്‍പാട്ടിന്റെ പക്കമേളമായാണ്‌ ഉടുക്ക്‌ കേരളത്തില്‍ പ്രധാനമായും ഉപയോഗിച്ചു വരുന്നത്‌. മധ്യം ഇടുങ്ങി അഗ്രത്തേക്കു വികസിച്ചു വരുന്ന ഉടുക്കിന്റെ ആകൃതിക്ക്‌ ഇടയ്‌ക്കയോടു സാദൃശ്യമുണ്ട്‌. എന്നാല്‍ വലുപ്പത്തില്‍ ഇടയ്‌ക്കയെക്കാള്‍ വളരെ ചെറുതാണ്‌ ഉടുക്ക്‌. രണ്ട്‌ ചിരട്ട പരസ്‌പരം പുറംതിരിച്ചു വച്ചാല്‍ ഉടുക്കിന്റെ ആകൃതിയാകും. ഇതിന്റെ വായ്‌വട്ടം തോലുകൊണ്ട്‌ മൂടിയിരിക്കും. രണ്ടഗ്രത്തുള്ള വായ്‌വട്ടങ്ങളെ തമ്മില്‍ ബന്ധിക്കുന്നത്‌ ചരടുകൊണ്ടാണ്‌. ഈ വാറിന്റെ മധ്യത്തില്‍ ഒരു കുടുക്കു ചരടു ചുറ്റിയതില്‍ നിന്ന്‌ അരച്ചാണ്‍ നീളമുള്ള ഒരു പൊടിപ്പ്‌ തൂക്കിയിട്ടിരിക്കും. ഇതില്‍ കരിവളകള്‍ ഇടുന്നു. ഈ കുടുക്കു ചരടമര്‍ത്തിയും അയച്ചും വാറിന്‌ മുറുക്കവും അയവും കൊടുത്താണ്‌ ശബ്‌ദവിഭേദങ്ങള്‍ ഉണ്ടാക്കുന്നത്‌. ഇടയ്‌ക്കയുടെ ശബ്‌ദത്തെക്കാള്‍ സ്‌നിഗ്‌ധമാണ്‌ ഉടുക്കിന്റേത്‌. ഈറമ്പനയുടെ നേരിയ നാര്‌ ഉടുക്കിന്റെ പിന്‍വായ്‌വട്ടത്തിന്റെ പുറമേ ഇരട്ടവരിയായി വിലങ്ങനെ ബന്ധിച്ചിരിക്കും. ഇടത്തുകൈ വിരലുകൊണ്ട്‌ കുടുക്കു ചരട്‌ അമര്‍ത്തുകയും ഒപ്പം മുന്‍വട്ടത്തില്‍ കൊട്ടുകയും ചെയ്യുമ്പോള്‍ പിന്‍വട്ടത്തിനു പുറത്തുള്ള ഇരട്ടനാര്‌ പ്രകമ്പനം കൊള്ളുകയും നാദം പുറപ്പെടുവിക്കുകയും ചെയ്യും.

ശിവന്റെ ഇഷ്‌ടപ്പെട്ട വാദ്യമാണ്‌ ഉടുക്കെന്ന സങ്കല്‌പമുണ്ട്‌. നടരാജവിഗ്രഹങ്ങളിലും ചിത്രങ്ങളിലും ഒരു കൈയില്‍ ഉടുക്കു കാണാം. ശിവന്റെ പ്രദോഷ നൃത്തസമയത്ത്‌ ഉടുക്കില്‍നിന്ന്‌ ഉതിര്‍ന്ന നാദതരംഗങ്ങളാണ്‌ സംസ്‌കൃത ഭാഷയുടെ അക്ഷര പ്രപഞ്ചത്തിന്റെ മൂലധ്വനി എന്നാണ്‌ ഐതിഹ്യം. ശ്രുതിക്കും മേളത്തിനും ഒരു പോലെ ഉടുക്ക്‌ പ്രയോജനപ്പെടുന്നു. സംഘഗാനങ്ങളുടെ പശ്ചാത്തല സംഗീതത്തിന്‌ സാധാരണയായി ഉടുക്ക്‌ ഉപയോഗിച്ചുവരുന്നതുകൊണ്ട്‌ ഇതൊരു വൃന്ദവാദ്യോപകരണം കൂടിയായിട്ടുണ്ട്‌. മാരിയമ്മന്‍ വിളക്കിന്‌ തമിഴ്‌നാട്ടുകാര്‍ ഉടുക്കുപയോഗിക്കാറുണ്ട്‌

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

 _
ഉച്ചൈശ്രവസ്സ്

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഇന്ദ്രന്റെ വാഹനമാണ്‌ ഉച്ചൈഃശ്രവസ്സ്‌. നീണ്ട ചെവിയോടു കൂടിയവന്‍, ഉച്ചത്തില്‍ ശബ്‌ദ മുണ്ടാക്കുന്നവന്‍, വര്‍ധിച്ച യശസ്സോടു കൂടിയവന്‍, ബധിരന്‍ എന്നെല്ലാം ശബ്‌ദാര്‍ഥം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന്‌ മന്ഥരപര്‍വതത്തെ കടകോലാക്കി പാല്‍ക്കടലിനെ മഥനംചെയ്‌തപ്പോള്‍, സമുദ്രത്തില്‍നിന്ന്‌ ഉയര്‍ന്നുവന്ന കുതിരയെ ഉടന്‍തന്നെ ദേവേന്ദ്രന്‍ സ്വന്തം വാഹനമാക്കി എന്നതാണ്‌ ഐതിഹ്യം.
""ഉച്ചൈഃശ്രവസ്സാമശ്വേന്ദ്രന്‍ കൗസ്‌തുഭം മണിരത്‌നവും പിറന്നു പിന്‍പുത്തമമാ- മമൃതും പുരുഷോത്തമ.''
എന്ന്‌ വാല്‌മീകി രാമായണത്തില്‍ പരാമര്‍ശമുണ്ട്‌. ഉച്ചൈഃശ്രവസ്സിന്റെ മുഖ്യ ഭക്ഷണപദാര്‍ഥം അമൃതാണ്‌. ഒരിക്കല്‍ കശ്യപപത്‌നിമാരായ കദ്രുവും വിനതയും തമ്മില്‍ ഉച്ചൈഃശ്രവസ്സിന്റെ നിറത്തെപ്പറ്റി ഒരു വിവാദമുണ്ടായി. ഉച്ചൈഃശ്രവസ്സ്‌ തനി വെള്ളയാണെന്ന്‌ വിനതയും അതല്ല വാലില്‍ ഒരു കറുപ്പു പുള്ളിയുണ്ടെന്ന്‌ കദ്രുവും തര്‍ക്കിച്ചുവത്ര. പരീക്ഷയില്‍ പരാജയമടയുന്നവള്‍ മറ്റവളുടെ ദാസിയാകണമെന്നായിരുന്നു വ്യവസ്ഥ. നേരിട്ടുകാണാന്‍ രണ്ടാളും എത്തിയപ്പോള്‍ കദ്രുവിന്റെ മക്കളായ ചില സര്‍പ്പങ്ങള്‍ ഉച്ചൈഃശ്രവസ്സിന്റെ വാലില്‍ പറ്റിക്കിടന്ന്‌ കറുപ്പുനിറം തോന്നിപ്പിക്കുക മൂലം അവള്‍ ജയിക്കുകയും വിനത അവളുടെ അടിമയായിത്തീരുകയും ചെയ്‌തു എന്നാണ്‌ കഥ.

ഉച്ചൈഃശ്രവസ്സുമൂലം മഹാലക്ഷ്‌മിക്ക്‌ വിഷ്‌ണുവിന്റെ ശാപമേറ്റ്‌ പെണ്‍കുതിരയായി മാറേണ്ടിവന്നതായി ഒരു കഥ ദേവീഭാഗവതത്തില്‍ ഉണ്ട്‌. ഇന്ദ്രസുഹൃത്തും സൂര്യപുത്രനുമായ രേവന്തന്‍ ഒരിക്കല്‍ ഉച്ചൈഃശ്രവസ്സിന്റെ പുറത്തുകയറി വിഷ്‌ണുവിനെ സന്ദര്‍ശിക്കാന്‍ വൈകുണ്‌ഠത്തിലെത്തി. ഈ അശ്വത്തിന്റെ തേജോമയമായ രൂപംകണ്ട്‌, വ്യാമുഗ്‌ധയായ മഹാലക്ഷ്‌മിയോട്‌ (മഹാലക്ഷ്‌മിയും ഉച്ചൈഃശ്രവസ്സും പാല്‍ക്കടലില്‍നിന്ന്‌ ജനിച്ചവരാകയാല്‍ അവര്‍ സഹോദരങ്ങളാണ്‌). "രണ്ടാം തണ്ടാര്‍ശരന്‍ പോലെ വരുവോരിവനാരുവാന്‍' എന്ന്‌ രണ്ടുതവണ ചോദിച്ചത്‌ ദേവി കേട്ടില്ല. ഇതില്‍ കുപിതനായ വിഷ്‌ണു പത്‌നിയെ ശപിച്ച്‌ ഒരു പെണ്‍കുതിരയാക്കി ഭൂമിയിലേക്ക്‌ അയച്ചതായാണ്‌ കഥ.
(പുരുവംശത്തിലെ അവിക്ഷിത്ത്‌ രാജാവിന്റെ പുത്രന്മാരില്‍ ഒരാളുടെ പേര്‌ ഉച്ചൈഃശ്രവസ്സ്‌ എന്നാണ്‌. അതുപോലെ സത്യവതിയുടെ വളര്‍ത്തച്ഛനും ശന്തനുവിന്റെ ശ്വശുരനുമായ ദാശരാജാവിന്റെ പേരും ഉച്ചൈഃശ്രവസ്സ്‌ എന്നായിരുന്നു.)
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

 _

ഈ ശാവാസ്യോ പനിഷത്ത്


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ദശോപനിഷത്തുകളില്‍ പ്രഥമഗണനീയമായ ഒരു ഉപനിഷത്താണ് ഈ ശാവാസ്യോ പനിഷത്ത്. 200-ല്‍പ്പരം ഉപനിഷത്തുകള്‍ ഇന്ന്‌ പ്രകാശിതങ്ങളായിട്ടുണ്ടെങ്കിലും അവയില്‍ 108 ഉപനിഷത്തുകള്‍ക്കാണ്‌ പ്രാമുഖ്യം കല്‌പിച്ചിട്ടുള്ളത്‌. ഇവയില്‍ത്തന്നെ ഈശം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ പത്ത്‌ ഉപനിഷത്തുകള്‍ക്കാണ്‌ ആചാര്യന്മാര്‍ പരമപ്രാമാണ്യം കൊടുത്തുകാണുന്നത്‌. ഇവയില്‍ പ്രധാനം ഈശാവാസ്യോപനിഷത്ത്‌ ആണ്‌; കാരണം ഇതുമാത്രം വേദസംഹിതയില്‍പ്പെട്ടതും മറ്റുള്ളവ ബ്രാഹ്മണങ്ങളില്‍ ഉള്‍പ്പെട്ടവയും ആണ്‌. ബ്രാഹ്മണങ്ങളെക്കാള്‍ പ്രാമാണ്യം സംഹിതകള്‍ക്കു കൂടുമെന്ന്‌ ശ്രീസായണാചാര്യര്‍ തൈത്തിരീയ സംഹിതാഭാഷ്യത്തില്‍ പ്രസ്‌താവിച്ചിട്ടുണ്ട്‌.
ഇന്ന്‌ ദശോപനിഷത്തുകള്‍ എന്ന പേരില്‍ സുപ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ള ഉപനിഷത്തുകളില്‍ കാണ്വസംഹിതയില്‍പ്പെട്ടതും പതിനെട്ടു മന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഈശാവാസ്യോപനിഷത്തിന്‌ പ്രചുരപ്രചാരം സിദ്ധിച്ചിട്ടുണ്ട്‌.
ശ്രീ ശങ്കരാചാര്യരും മറ്റനവധി പണ്ഡിതന്മാരും ഇതിന്‌ ഭാഷ്യങ്ങളും ടീകകളും രചിച്ചിട്ടുണ്ട്‌.
"ഈശാവാസ്യമിദം സര്‍വം' എന്നു തുടങ്ങുന്നതുകൊണ്ട്‌ കാലക്രമത്തില്‍ ഈ ഉപനിഷത്തിന്‌ ഈശാവാസ്യോപനിഷത്ത്‌ എന്ന്‌ പേരു ലഭിച്ചു. ഈശോപനിഷത്ത്‌ എന്നും ചുരുക്കിപ്പറയാറുണ്ട്‌. വാജസ്‌നേയ സംഹിതോപനിഷത്തെന്നാണ്‌ ഇതിന്റെ പൂര്‍ണമായ നാമം. വാജസ്‌നേയന്‍ എന്നു പേരുള്ള യാജ്ഞവല്‌ക്യമഹര്‍ഷി ആവിഷ്‌കരിച്ചു പ്രചരിപ്പിച്ച ശുക്ലയജുര്‍വേദ സംഹിതയുടെ അന്തിമഭാഗമായതുകൊണ്ടാണ്‌ ഈ പേര്‌ ലഭിച്ചത്‌.
ഈശോപനിഷത്ത്‌ ദശോപനിഷത്തുകളില്‍ മന്ത്രസംഖ്യകൊണ്ട്‌ ഏറ്റവും ചെറുതാണെങ്കിലും ആശയഗാംഭീര്യം കൊണ്ടു മഹത്ത്വമേറിയതും എല്ലാ ഉപനിഷത്തുകളുടെയും സാരം ഉള്‍ക്കൊള്ളുന്നതും ആണ്‌. ചരാചരരൂപത്തില്‍ കാണുന്ന ഈ പ്രപഞ്ചം മുഴുവന്‍ ഈശ്വരഭാവനയാല്‍ നിറയ്‌ക്കേണ്ടതാണെന്നും അതിനുവേണ്ടി രാഗദ്വേഷാദികളെ ഉപേക്ഷിച്ച്‌ ത്യാഗപൂര്‍ണമായ ജീവിതം നയിച്ച്‌ ആത്മാവിനെ രക്ഷിക്കേണ്ടതാണെന്നും ധനമെല്ലാം ഈശ്വരന്റേതായതുകൊണ്ട്‌ അഹന്തയും മമതയും വര്‍ധിപ്പിച്ച്‌ ധനത്തില്‍ തന്റേതെന്നും അന്യന്റേതെന്നും ഉള്ള ബുദ്ധി വളര്‍ത്തി അന്യന്റേതില്‍ കൊതി ഉണ്ടാകാന്‍ പാടില്ല എന്നും ഒന്നാമത്തെ മന്ത്രത്തില്‍ ഉപദേശിക്കുന്നു. ബ്രഹ്മനിഷ്‌ഠനായി ജീവന്‍മുക്തിയും നിഷ്‌കാമകര്‍മവും ഉപാസനയും ചെയ്‌താല്‍ ക്രമമുക്തി സിദ്ധിക്കും എന്ന്‌ ഈ ഉപനിഷത്തില്‍ വ്യക്തമായി ഉപദേശിക്കുന്നുണ്ട്‌.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
നമ്മുടെ ക്ഷേത്രത്തിൽ ഏപ്രിൽ 13, 23 തീയതികളിൽ നടത്തുന്ന ശ്രീഭൂതബലി

മഹാക്ഷേത്രങ്ങളിലൊക്കെ അഞ്ചു പൂജയും മൂന്ന് ശീവേലിയും ഉണ്ടാകുമല്ലോ. എല്ലാപൂജയ്ക്കും 'തൂവാലടയ്ക്കൽ'  അഥവാ 'തൂവാൻ അടയ്ക്കൽ'  ഉണ്ടല്ലോ. അഗ്നികോണിൽ ഉള്ള (തിരുമുറ്റത്ത്)  ബലിക്കല്ലിൽ തന്ത്രി അഥവാ ശാന്തിക്കാരൻ ഓരോ പൂജയ്ക്കും ബലിതൂകും. ഈ ബലി എല്ലാ ദേവതമാരേയും ഉദ്ദേശിച്ചുകൊണ്ടുള്ള ബലികൂടിയാണ് എന്ന് മനസ്സിലാക്കണം. ദേവന്റെ പാർഷാദന്മാരിലൊരാളാണ് അഗ്നി എന്നത് ശരി തന്നെ. അതേ സമയം അഗ്നി 'ഹുതവഹൻ' കൂടിയാണല്ലോ. ' സ്വാഹ'  കാരന്തമന്ത്രം കൊണ്ടാണ്  ബലിതൂകുന്നത്.  അഗ്നിയിൽ ഹവിസ്സ് ആഹൂതി ചെയ്യപ്പെടുക തന്നെയാണ്.  ആ ഹവിർഭാഗം എല്ലാവർക്കുമായി പങ്കുവെക്കപ്പെടുന്നു എന്ന സങ്കല്പത്തിൽത്തന്നെയാണ്  അഗ്നിക്ക് ബലിതൂകുന്നത്.   

ശീവേലി (ശീബലി)യ്ക്കാകട്ടെ ബലിതൂകൽ ഒന്നുകൂടി വിസ്തരിക്കുകയായി.. അകത്തും പുറത്തുമുള്ള  എല്ലാ പാർഷാദന്മരുടെ ബലിക്കല്ലുകളിലും  വെവ്വേറെ ബലിതൂകും. മാതൃക്കല്ലിലും  വലിയ ബലിക്കല്ലിലും വലിയബലിക്കല്ലിലും.

'വിഷ്ണുപാർഷദേഭ്യഃ സർവ്വേഭ്യോ ഭൂതേഭ്യോ നമോ നമഃ സ്വാഹ'

എന്ന മന്ത്രം കൊണ്ടുകൂടി ബലിതൂകും. അപ്പോൾ വ്യപ്തി കുറെകൂടി വർദ്ധിച്ചല്ലോ, മാതൃക്കല്ലിൽ മാതൃഗണങ്ങൾക്ക് വിസ്തരിച്ചുതന്നെ ബലികൊടുക്കുന്നു.

'മാതൃഭ്യോ നമഃ സ്വാഹാ'  'ലോകമാതൃഭ്യോ നമഃ സ്വാഹ'
'സർവ്വമാതൃഭ്യോ നമഃ സ്വാഹാ"
'സർവ്വ മാതൃഗണഭ്യോ നമഃ സ്വാഹാ'

എന്നീ നാലു മന്ത്രങ്ങൾക്കു പുറമേ
 
"നാനാരൂപാ മാതരഃ  പ്രതിദിശം  വ്യവസ്ഥിതാഃ
ദിവ്യന്തരീക്ഷഭൌമാഃ     പാതാളനിവാന്യശ്ചേഽഹായാന്തു    വിഷ്ണ്വാജ്ഞയാ മാമനുഗൃഹ്ണന്തു പ്രതിഗൃഹ്ണന്തു പൂജാം  സർവ്വരൂപധാരിണ്യസ്താഭ്യോ ദേവീഭ്യോ നമോ നമഃ സ്വാഹാ"

എന്ന മന്ത്രം കൊണ്ടുകൂടി ഉണ്ട് ബലിതൂകൽ. ശ്രീഭൂതബലിയ്ക്കാട്ടെ  വ്യാപ്തി ഒന്നുകൂടി വർദ്ധിക്കുകയായി. ഓരോ പാർഷദന്റെയും ബലിക്കല്ലിൽ അതാതു പാർഷദന്റെ മന്ത്രം കൊണ്ട് ബലി തൂകുന്നതിനു പുറമേ  ആ പാർഷദന്റെ പാർഷദന്മാർക്കു കൂടി ബലി തൂകലൂണ്ട്. പുറത്തെ പ്രദക്ഷിണത്തിന്റെ സംഖ്യയും വർദ്ധിക്കുന്നു . ഭൂതഗണങ്ങൾക്ക് ബലി തൂകാൻ മാത്രമായി ഒരു പ്രദക്ഷിണമുണ്ട്. വിഷ്ണു പാർഷദേഭ്യഃ  സർവ്വേഭ്യോഭൂതേഭ്യോ നമോ നമഃ  സ്വാഹാ"   (വിഷ്ണു എന്നു കാണുന്നിടത്തെല്ലം രുദ്ര/ ദുർഗ്ഗ/ ശാസ്തൃ/കാളി  തുടങ്ങിയ നാമങ്ങൾ അതാത് ദേവീദേവന്മർക്ക്) എന്ന മന്ത്രം കൊണ്ട് എല്ലാവർക്കുമായി ഉദ്ദേശിച്ച് എട്ടു ദിക്കിലും പുറത്തേക്കും ബലി തൂകുന്നു. ഇതിൽ നിന്നൊക്കെ ആ പ്രദേശത്തുളള എല്ലാ അമാനുഷശക്തികളേയും തൃപ്തിപ്പെടുത്താനാണ് ബലികൾ എന്നു മനസ്സിലാക്കമല്ലോ.  ഇതിനു പുറമെ ശീവേലിക്കും ശ്രീഭൂതബലിക്കും, ഉത്സവബലി മുതലായവയ്ക്കും  ചുറ്റമ്പലത്തിൽ നിന്നും പറത്തേക്ക് എഴുന്നളിക്കുമ്പോൾ  തന്ത്രി (മേൽശാന്തി)  ചെല്ലുന്ന പ്രാർത്ഥനാ മന്ത്രംകൂടി ശ്രദ്ധേയമാണ്

"യേ സമസ്തം ജഗത്വ്യാപ്യ തിഷ്ഠന്തി ബലികാങ്ക്ഷിണഃ  വിഷ്ണുപാരിഷദാഃ സർവ്വേ ഗൃഹ്ണന്തു ബലി മുത്തമം"

ബലി തൂകലിന്റെ വ്യാപ്തി എത്ര വലിയതാണെന്ന് മനസ്സിലായില്ലെ?  ലോകം മുഴുവൻ വ്യപിച്ചു നിൽക്കുന്ന പാർഷദന്മാർക്കാണ്  ബലി തൂവുന്നത്. 

ശീവേലിമുതൽക്കുള്ള ബലികളൊന്നും തന്നെ ക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയെ  ഉദ്ദേശിച്ചുകൊണ്ടുള്ളതല്ലാ എന്ന വസ്തുത അധികമാരും ശ്രദ്ധിച്ചിരിക്കില്ല. ദേവൻ സാക്ഷിമാത്രമാണ്. 

'തൽസാക്ഷിതം ക്ല്പ്തസുദീപ്തദീപ  വാദ്യാദിഹൃദ്യം ബലിമാതനോതു"

എന്നാണ്   തന്ത്ര സമുച്ചയവിധി. തന്റെ അനുചരന്മാരെക്കൊണ്ട് വന്നവർക്കെല്ലാം ചോറുവിളമ്പിക്കൊടുപ്പിക്കുന്ന സർവ്വാണിയുടെ മേൽനോട്ടം വഹിച്ചുക്കൊണ്ട് നിൽക്കുന്ന, പ്രഭുവിന്റെ നിലയാണ് ഈ ബലികളിൽ  ദേവനുള്ളത്. ദേവൻ തന്ത്രിയെക്കൊണ്ട് ഭൂതഗണങ്ങക്കെല്ലം ബലി തൂകിയ്ക്കുയാണ്   എന്തിനു വേണ്ടി???.     
നാട്ടുകർക്കെല്ലാവർക്കും  സർവ്വതോമുഖമായ ശ്രേയസുണ്ടാവാൻ വേണ്ടി. ക്ഷേത്രമാണ് എല്ലാ ജനപദങ്ങളുടെയും  കേന്ദ്രബിന്ദു ക്ഷേത്രേശനാണ് ജനപദത്തിന്റെ അധിനായകൻ . ആ പ്രദേശത്തുള്ള നല്ലവരും ചീത്തവരുമായ എല്ലാ ഭൂതഗണങ്ങളും  തൃപ്തരായാൽ മാത്രമേ ജനങ്ങൾക്ക് സ്വൈരജീവിതവും സമ്പൽ സമൃദ്ധിയും ഉണ്ടാവുകയുള്ളൂ.

അതു കൊണ്ടു തന്നെ ബലിക്കൽ പ്രതിഷ്ഠ നടക്കുന്ന ഈ ഉത്സവകാലത്ത് മീനം 30 (ഏപ്രിൽ 12 ), മേടം 9 (ഏപ്രിൽ 23) തീയതികളിൽ നമ്മുടെ ക്ഷേത്രത്തിൽ ശ്രീഭൂതബലി നടക്കുന്നുണ്ട്. സാധിക്കുന്ന ഭക്തജനങ്ങളെല്ലാം തന്നെ ശ്രീഭൂതബലി ദർശിച്ച് സായൂജ്യമടയണമെന്ന് പ്രാർത്ഥിക്കുന്നു ...:
( കഴിഞ്ഞ വർഷം മേടം 9ന് ബലിക്കല്ലുകളുടെ സ്ഥാനം സങ്കല്പിച്ച് ആദരണീയ തന്ത്രിയുടെ നേതൃത്വത്തിൽ ശ്രീഭൂതബലി നടത്തിയിരുന്നു. അന്ന് ലക്ഷണം കണ്ട് ' അടുത്ത തവണ ബലിക്കല്ലുകൾ ഉണ്ടാകും' എന്ന് അദ്ദേഹം പ്രവചിച്ചിരുന്നു......

( ബലിക്കൽ പ്രതിഷ്ഠ ഏപ്രിൽ 13 (മീനം 30 ) രാവിലെ 10.16 മണി കഴികെ ......)
🍃🍃🍃🍃🍃🍃🍃
🙏🙏🙏🙏🙏🙏🙏
 ക്ഷേത്ര ഉപദേശക സമിതി, കരിമുട്ടം

ഉദ്ധവർ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

യദുവംശജനായ സത്യകന്റെ പുത്രനും കൃഷ്‌ണന്റെ പ്രിയ സഖാക്കളിൽ ഒരാളുമാണ്‌ ഉദ്ധവർ. ബാല്യകാലത്ത്‌ ഇദ്ദേഹം ശ്രീകൃഷ്‌ണന്റെ വസ്‌ത്രങ്ങള്‍ അണിയുമായിരുന്നു. ആകൃതിയിലും ഏതാണ്ട്‌ കൃഷ്‌ണനോട്‌ തുല്യനായിരുന്നു. ഗോകുലം വിട്ട്‌ മഥുരയിലെത്തിയ ശേഷം നന്ദനെയും യശോദയെയും വ്രജാംഗനമാരെയും ആശ്വസിപ്പിക്കാന്‍ കൃഷ്‌ണന്‍ പറഞ്ഞയച്ചത്‌ ബൃഹസ്‌പതിയിൽ നിന്നു നീതിശാസ്‌ത്രം അഭ്യസിച്ച ഉദ്ധവരെയാണ്‌. ഇദ്ദേഹം ഗോകുലത്തിലെത്തിച്ചേരുകയും മാസങ്ങളോളം അവിടെ താമസിച്ച്‌ കൃഷ്‌ണവിയോഗാർത്തരായ അവിടത്തെ ആളുകള്‍ക്കു സാന്ത്വനം പകരാന്‍ പരിശ്രമിക്കുകയും ചെയ്‌തു. സാല്വന്‍ ആക്രമിച്ചപ്പോള്‍ ദ്വാരകയെ സംരക്ഷിച്ചത്‌ ഇദ്ദേഹമാണ്‌. യദുവംശം നശിക്കാന്‍ പോകുന്നതായി ശ്രീകൃഷ്‌ണന്‍ ഉദ്ധവരെ അറിയിക്കുകയും അദ്ദേഹത്തിന്‌ ബ്രഹ്മവിദ്യ ഉപദേശിച്ചിട്ട്‌ ബദരികാശ്രമത്തിൽപ്പോയി തപസ്സുചെയ്യാന്‍ നിർദേശിക്കുകയും ചെയ്‌തു. "ഞാന്‍ ഈ ലോകം വെടിഞ്ഞുകഴിഞ്ഞാൽ എന്റെ ജ്ഞാനം സംരക്ഷിക്കുന്നത്‌ ഉദ്ധവർ തന്നെയായിരിക്കും; എന്തുകൊണ്ടെന്നാൽ ഗുണഗണങ്ങളുടെ കാര്യത്തിൽ അദ്ദേഹം എന്നെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല' എന്ന്‌ കൃഷ്‌ണന്‍ പറഞ്ഞതായി ഭാഗവതത്തിലുണ്ട്‌.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ഏകാദശ രുദ്രന്മാർ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ബ്രഹ്മാവിന്റെ പുത്രന്മാരായ സനന്ദന്‍, സനകന്‍, സനാതനന്‍, സനല്‍കുമാരന്‍ എന്നിവര്‍ ലോകസൃഷ്‌ടിയില്‍ തത്‌പരരല്ലാതിരുന്നതിനാല്‍ ബ്രഹ്മാവിന്‌ അത്യധികം കോപമുണ്ടാവുകയും അതില്‍നിന്ന്‌ അഗ്നി ആളിക്കത്തുകയും ചെയ്‌തു. ആ കോപാഗ്നിയില്‍ നിന്ന്‌ അതിഭയങ്കരനായ രുദ്രന്‍ പിറന്നു. രുദ്രന്റെ പകുതി സ്‌ത്രീരൂപവും പകുതി പുരുഷരൂപവുമായിരുന്നു. ശരീരത്തെ വിഭജിക്കാന്‍ രുദ്രനോട്‌ ബ്രഹ്മാവ്‌ ആജ്ഞാപിച്ചു. ഉടന്‍ രുദ്രന്‍ സ്‌ത്രീയായും പുരുഷനായും വേര്‍തിരിഞ്ഞു. പുരുഷരൂപത്തെ വീണ്ടും പതിനൊന്നായി വിഭജിച്ചു. അവരാണ്‌ ഏകാദശരുദ്രന്മാര്‍. മത്യു, മനു, മഹിനസന്‍, മഹാന്‍, ശിവന്‍, ഋതുധ്വജന്‍, ഉഗ്രരേതസ്‌, ഭപന്‍, കാമന്‍, വാമദേവന്‍, ധൃതവ്രതന്‍ എന്നിങ്ങനെയാണ്‌ അവരുടെ പേരുകള്‍. ചില പുരാണങ്ങളില്‍ നാമനിര്‍ദേശം താഴെപ്പറയുന്ന വിധത്തിലാണ്‌. അജൈകപാത്ത്‌, അഹിര്‍ബുദ്ധന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്യംബകന്‍, വൈവസ്വതന്‍, ഹരന്‍. സ്‌ത്രീകളായി വേര്‍തിരിഞ്ഞവര്‍ ധീ, വൃത്തി, ഉശന, ഉമ, നിയുത, സര്‍പ്പിസ്‌, ഇള, അംബിക, ഇരാവതി, സുധ, ദീക്ഷ എന്നു പതിനൊന്നു രുദ്രാണികളുമായി. ഇവര്‍ പതിനൊന്നു രുദ്രന്മാരുടെയും ഭാര്യമാരായിത്തീര്‍ന്നു.
ഹൃദയവും പഞ്ചേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ഉള്‍ക്കൊള്ളുന്ന പതിനൊന്നു സ്ഥാനങ്ങളും രുദ്രന്‍, പ്രാണന്‍, ആകാശം, വായു, അഗ്നി, ജലം, ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നീ എട്ടു സ്ഥാനങ്ങളും ബ്രഹ്മാവ്‌ അവര്‍ക്ക്‌ നല്‌കിയെന്നാണ്‌ പുരാണങ്ങള്‍ ഉദ്‌ഘോഷിക്കുന്നത്‌


🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ഉദ്ദാലകന്‍


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഒരു പുരാണേതിഹാസ കഥാപാത്രമാണ് ഉദ്ദാ ലകൻ. യഥാർഥനാമം ആരുണി. വേദതത്ത്വശാസ്‌ത്രങ്ങളിൽ നിപുണനും മഹർഷിയുമായിരുന്നു ഉദ്ദാലകന്‍. പാഞ്ചാലത്തിലെ അരുണനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്‌. ധൗമ്യ മഹർഷിയുടെ പ്രസിദ്ധരായ രണ്ടു ശിഷ്യന്മാരാണ്‌ ഉദ്ദാലകനും ഉത്തങ്കനും. ആരുണിക്ക്‌ ഉദ്ദാലകന്‍ എന്ന പേരുണ്ടായതിനെക്കുറിച്ച്‌ ഒരൈതിഹ്യമുണ്ട്‌. ഒരിക്കൽ ഒരു വയലിലുണ്ടായ ജലപ്രവാഹം തടയാന്‍ ഗുരു ആരുണിയോട്‌ കല്‌പിച്ചു. തടയുന്നതിന്‌ മറ്റു മാർഗമൊന്നും കാണാതെ ആരുണി തന്റെ ശരീരം കൊണ്ടു തന്നെ വെള്ളം വരുന്ന വിടവ്‌ അടച്ചുവത്ര. ഗുരു ആരുണിയെ അന്വേഷിച്ച്‌ അവിടെച്ചെന്നപ്പോള്‍ ആരുണി വരമ്പു പിളർന്ന്‌ പുറത്തുവന്നു എന്നാണ്‌ കഥ. അന്നുമുതൽ ആരുണിക്ക്‌ ഉദ്ദാലകന്‍ (ഉദ്ദലനം ചെയ്യുന്നവന്‍; പിളർക്കുന്നവന്‍) എന്നു പേരുണ്ടായി (മ.ഭാ. ആദിപർവം 3,21-33).
ഉദ്ദാലകന്‌ ശ്വേതകേതു, നചികേതസ്‌ എന്ന്‌ രണ്ടു പുത്രന്മാരും സുജാത എന്നൊരു പുത്രിയും ഉണ്ടായിരുന്നു. പ്രിയപ്പെട്ട ശിഷ്യനായ കഹോഡകനെക്കൊണ്ട്‌ സുജാതയെ വിവാഹം കഴിപ്പിച്ചു. അവരുടെ പുത്രനാണ്‌ അഷ്‌ടാവക്രന്‍ എന്ന മുനി.
ഉദ്ദാലകപുത്രനായ ശ്വേതകേതുവാണ്‌ സ്‌ത്രീകള്‍ക്ക്‌ പാതിവ്രത്യനിഷ്‌ഠ വേണമെന്ന്‌ ആദ്യമായി നിഷ്‌കർഷിച്ചത്‌.
ഒരിക്കൽ ഉദ്ദാലകന്‍ പുഷ്‌പങ്ങളും കുടവും മറ്റും നദിക്കരയിൽ വച്ചു മറന്നു. അവ വീണ്ടെടുക്കാന്‍ നചികേതസ്‌ അവിടെ ചെന്നപ്പോള്‍ പുഷ്‌പങ്ങളും കുടവും മറ്റും പുഴയിൽ ഒഴുകിപ്പോയതായിക്കണ്ടു. ഈ വിവരം അറിയിച്ച മകനെ കുപിതനായ പിതാവ്‌ ശപിച്ചു കൊന്നു. ദർഭയിൽ കിടത്തിയ പുത്രന്റെ ജഡം കണ്ട്‌ പിതാവ്‌ വാവിട്ടു കരഞ്ഞു. ആ കണ്ണീർ വീണ്‌ പുത്രന്‍ പുനർജീവിച്ചുവത്ര. നചികേതസ്‌ മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഉദ്ദാലകനു പറഞ്ഞു കൊടുക്കാനുണ്ടായ സന്ദർഭം ഇതാണ്‌ (മ.ഭാ. അനു. അധ്യാ. 71).
ഉദ്ദാലകന്‍ ഒരിക്കൽ തന്റെ യാഗസ്ഥലത്തേക്ക്‌ സരസ്വതീനദിയെ വരുത്തിയതായി ഒരു കഥയുണ്ട്‌. അന്നുമുതൽ സരസ്വതിക്ക്‌ മനോരമ എന്നു പേരുണ്ടായി.
ബ്രഹ്മ വിദ്യയിൽ പ്രസിദ്ധിപെറ്റയാളും സത്യാന്വേഷകരിൽ പ്രമുഖനും ആയിരുന്നു ഉദ്ദാലകന്‍. വിദേഹ രാജാവായ ജനകന്‍ വിളിച്ചുകൂട്ടിയ ദാർശനിക സമ്മേളനത്തിൽ കുരുപാഞ്ചാലത്തിൽ നിന്ന്‌ ക്ഷണിക്കപ്പെട്ട എട്ടുപണ്ഡിതന്മാരിൽ പ്രധാനി ഉദ്ദാലകനായിരുന്നു. ഉപനിഷദ്‌ ദർശനത്തിന്‌ ഉദ്ദാലകന്‍ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്‌. ജനമേജയന്റെ സർപ്പസത്രത്തിൽ ഉദ്ദാലകനും ഉള്‍പ്പെട്ടിരുന്നു.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ഇക്ഷ്വാകു


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അയോധ്യാരാജ്യം വാണിരുന്ന സൂര്യവംശത്തിന്റെ സ്ഥാപകനാണ് ഇക്ഷാകു. വൈവസ്വതമനുവിന്‌ ശ്രദ്ധയില്‍ ജനിച്ച പുത്രനാണ്‌ ഇക്‌ഷ്വാകു എന്നാണ്‌ ഐതീഹ്യം. വിഷ്‌ണുവിന്റെ നാഭീപദ്‌മത്തില്‍ നിന്ന്‌ ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്ന്‌ മരീചിയും, മരീചിയില്‍നിന്ന്‌ കശ്യപനും, കശ്യപനില്‍ നിന്ന്‌ സൂര്യനും, സൂര്യനില്‍ നിന്ന്‌ വൈവസ്വത (വിവസ്വാന്റെ-സൂര്യന്റെ-പുത്രന്‍) മനുവും ഉണ്ടായി എന്നാണ്‌ ഹൈന്ദവ പുരാണങ്ങള്‍ പറയുന്നത്‌. ഇക്‌ഷ്വാകുവിന്റെ അനന്തര പരമ്പരയില്‍ പ്പെട്ടവരാണ്‌ കുകുത്സ്‌ഥന്‍, ദിലീപന്‍, രഘു, അജന്‍, ദശരഥന്‍, രാമലക്ഷ്‌മണ ഭരതശത്രുഘ്‌നന്മാർ തുടങ്ങിയവർ. വാല്‌മീകിരാമായണം, മഹാഭാരതം, ഭാഗവതം, ആഗ്നേയപുരാണം, ദേവിഭാഗവതം തുടങ്ങിയ പുരാണേതിഹാസങ്ങളിലും ഈ വംശാവലി സാരമായ വ്യത്യാസം കൂടാതെതന്നെ കാണുന്നുണ്ട്‌. ഇവ പ്രകാരം ത്രതായുഗാരംഭത്തിലാണ്‌ ഇക്‌ഷ്വാകു ഈ രാജവംശം സ്ഥാപിച്ചത്‌.
ഇക്‌ഷ്വാകുവിന്റെ പ്രപിതാമഹന്‍ വിവസ്വാ(സൂര്യ)നാകയാല്‍ ഈ പരമ്പരയില്‍പ്പെട്ടവരെ സൂര്യവംശജർ എന്നും, വംശസ്ഥാപകന്‍ ഇക്‌ഷ്വാകു ആയതിനാല്‍ ഐക്‌ഷ്വാകന്മാരെന്നും, അക്കൂട്ടത്തില്‍ കുകുത്സ്‌ഥനും രഘുവിനും പ്രാമാണ്യമുള്ളതിനാല്‍ കാകുത്സ്‌ഥന്മാരെന്നും രാഘവന്മാരെന്നും പരമാർശിക്കാറുണ്ട്‌.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ഹോമം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

വേദവിഹിതങ്ങളായ അഗ്നിഹോത്രാദി ഹോമങ്ങളില്‍ ദേവതോദ്ദേശ്യകമായ ഹോമദ്രവ്യം മന്ത്രാച്ചാരണത്തോടെ അഗ്നിയില്‍ ഹോമിക്കുന്ന ക്രിയയാണ് ആഹുതി. ഓരോ ഹോമത്തിലും ഹോമദ്രവ്യം വ്യത്യസ്‌തമായിരിക്കും. "ദധ്‌നാ ജുഹോതി', "പയസാ ജുഹോതി' എന്നിങ്ങനെയുള്ള വിവിധ വാക്യങ്ങള്‍ ദധ്യാദി ഹോമദ്രവ്യങ്ങളെ നിര്‍ദേശിക്കുന്നു. "ആഹവനീയേ ജുഹോതി' മുതലായ വാക്യങ്ങള്‍ ആഹവനീയാദ്യഗ്നികളാണ്‌ ഹോമാധാരമെന്ന്‌ ബോധിപ്പിക്കുന്നു. അതുകൊണ്ട്‌ ആദൃം അഗ്ന്യാധാനാദികര്‍മങ്ങള്‍ യഥാവിധി അനുഷ്‌ഠിച്ചതിനുശേഷമേ പ്രധാന ഹോമം ആരംഭിക്കാവൂ. അഗ്നയേ സ്വാഹാ, ഇന്ദ്രായ സ്വാഹാ എന്നിങ്ങനെ സ്വാഹാകാരാന്തങ്ങളായ മന്ത്രങ്ങളാണ്‌ ആഹുതിക്ക്‌ ഉപയോഗിക്കുന്നത്‌. ഏത്‌ ദേവതയെ ഉദ്ദേശിച്ചുള്ള ഹവിസ്സായാലും ഹോമിക്കുന്നത്‌ അഗ്നിയില്‍ത്തന്നെയാണ്‌. അഗ്നിദേവന്‍ ആ ഹവിസ്സ്‌ നിര്‍ദിഷ്‌ട ദേവന്‌ എത്തിച്ചു കൊടുക്കുന്നുവെന്നാണ്‌ സങ്കല്‌പം. ശ്രാദ്ധ കര്‍മത്തില്‍ പിണ്ഡാഹുതി ചെയ്യുന്നവരുമുണ്ട്‌.
ഹോമദ്രവ്യങ്ങളില്‍ മുഖ്യം ആജ്യം (നെയ്യ്‌) ആണ്‌. മറ്റു ദ്രവ്യങ്ങളുടെ ആഹുതിക്ക്‌ മുമ്പും പിമ്പുമായി ആജ്യാഹുതി ഉണ്ടായിരിക്കണം. നിര്‍ദിഷ്‌ട ദ്രവ്യങ്ങളുടെ ആഹുതിക്കു ശേഷം പൂര്‍ണാഹുതിയോടെയാണ്‌ ഹോമം അവസാനിക്കുക. പൂര്‍ണാഹുതിയില്‍ സാധാരണ കദളിപ്പഴം ആജ്യത്തോടു കൂടി ഹോമിക്കുകയാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ചില ഹോമങ്ങളില്‍ നാളികേരാദികളും പൂര്‍ണാഹുതിക്ക്‌ ഉപയോഗിക്കുന്നുണ്ട്‌. "പൂര്‍ണാഹുത്യാ വൈസര്‍വാന്‍ കാമാനവാപ്‌നോതി' എന്ന അഥർവവേദ വചനം പൂര്‍ണാഹുതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പൂര്‍ണാഹുതിയില്ലാത്ത ഹോമം ശിരസ്സില്ലാത്ത ശരീരം പോലെയാണ്‌. അധ്വര്യു എഴുന്നേറ്റുനിന്നു മന്ത്രാച്ചാരണത്തോടെ പൂര്‍ണാഹുതി നിര്‍വഹിക്കുന്നു. തുടര്‍ന്ന്‌ നീരാഞ്ജനാദികര്‍മങ്ങളോടെ ഹോമം പര്യവസാനിക്കുന്നു.
🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ആയില്യം നക്ഷത്രം


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ജ്യൗതിഷ പഞ്ചാംഗമനുസരിച്ച്‌ ഇരുപത്തിയേഴ്‌ നക്ഷത്രങ്ങളില്‍ ഒമ്പതാമത്തേതാണ് ആയില്യം. (സംസ്‌കൃതത്തിലെ "ആശ്ലേഷ' ശബ്‌ദത്തിന്റെ രൂപാന്തരമാണിത്‌). ഖഗോളത്തില്‍ മകം നക്ഷത്രത്തിന്‌ അല്‌പം വടക്കുമാറി കാണുന്ന നാലുതാരകങ്ങളടങ്ങിയതാണ്‌ ആയില്യം. ഈ നാലെണ്ണത്തെയുംകൂടി ഒരുമിച്ച്‌ നോക്കുമ്പോള്‍ കാണുന്നരുപം "അമ്മി ചെരിച്ചിട്ടതുപോലെ' ആണെന്ന്‌ കേരളീയ ജ്യൗതീഷികളുടെ ഇടയില്‍ ഒരു ചൊല്ലുണ്ട്‌.

സര്‍പ്പങ്ങള്‍ക്കു പ്രാധാന്യമുള്ള നാളാണ്‌ ആയില്യം; തന്മൂലം അഹി, നാഗം, ഭുജങ്‌ഗം തുടങ്ങിയ സര്‍പ്പപര്യായപദങ്ങള്‍ ആയില്യം നക്ഷത്രത്തിന്റെ നാമാന്തരങ്ങളായും ഉപയോഗിച്ചുവരുന്നു ("ഭുജങ്‌ഗര്‍ക്ഷജന്‍' തുടങ്ങിയ പ്രയോഗങ്ങള്‍ ഉദാഹരണം).
ആയില്യം നക്ഷത്രത്തെ പുരാണേതിഹാസങ്ങളിലെ പല പ്രമുഖ സര്‍പ്പകഥാപാത്രങ്ങളുമായും ബന്ധിപ്പിക്കുന്ന ധാരാളം പ്രാചീന പരാമര്‍ശങ്ങളുണ്ട്‌. ആദിശേഷനായ അനന്തന്റെ ജന്മനക്ഷത്രം ആയില്യമാണെന്ന്‌ പറയപ്പെടുന്നു; അതുകൊണ്ടായിക്കണം, അനന്താംശുസംഭൂതനും ദശരഥപുത്രനുമായ ലക്ഷ്‌മണന്‍ ആയില്യം നാളില്‍ ഉദയത്തില്‍ കര്‍ക്കടകലഗ്നത്തില്‍ ഭൂജാതനായി എന്ന്‌ വാല്‌മീകി രാമായണത്തില്‍ പറഞ്ഞിട്ടുള്ളത്‌ (ബാലകാണ്ഡം xviii15). ആയില്യന്‍ അല്ലെങ്കില്‍ ഉദസര്‍പ്പം എന്ന ജലനാഗത്തിന്റെ തലയിലെ നക്ഷത്രങ്ങള്‍തന്നെയാണ്‌ ആയില്യം എന്നും പരാമര്‍ശം കാണുന്നുണ്ട്‌.
പാശ്ചാത്യജ്യോതിഷപദ്ധതികളനുസരിച്ചും ഈ നക്ഷത്രത്തിന്റെ അധിദേവത സര്‍പ്പമാണ്‌. 
ആയില്യം നാളിലാണ്‌ സര്‍പ്പപൂജകളും മറ്റെല്ലാവിധത്തിലുള്ള നാഗാരാധനകളും പുരാതനകാലം മുതല്‌ക്കേ കേരളത്തില്‍ നടത്തിപ്പോരുന്നത്‌. തൊട്ടുമുമ്പിലുള്ള പൂയം നക്ഷത്രത്തിനും ഈ പ്രാധാന്യം പ്രാദേശികമായി നല്‌കപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ മുഖ്യസര്‍പ്പാരാധനാ കേന്ദ്രങ്ങളായ മണ്ണാറശാല, വെട്ടിക്കോട്ട്‌, പാമ്പുമ്മേക്കാവ്‌ എന്നിവിടങ്ങളിലെയും തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലെയും മാസവിശേഷങ്ങളും വാര്‍ഷികോത്സവങ്ങളും ആയില്യം നാളിലാണ്‌. നൂറുംപാലും, പാമ്പുതുള്ളല്‍, സര്‍പ്പംപാട്ട്‌, സര്‍പ്പബലി എന്നിവയാണ്‌ പ്രധാന നാഗാരാധനാരൂപങ്ങള്‍; ഇവ മിക്കതും ആയില്യം നാളില്‍ തന്നെ നടത്തപ്പെടുന്നു.
ആയില്യമൂട്ട്‌. പ്രാദേശികമായ ചടങ്ങുകളില്‍ അല്‌പാല്‌പം വ്യത്യാസങ്ങളോടെ ആയില്യം നക്ഷത്രത്തില്‍ സര്‍പ്പപ്രീതിക്കായി നടത്തുന്ന ഒരു ചടങ്ങാണ്‌ ആയില്യമൂട്ട്‌ അല്ലെങ്കില്‍ ആശ്ലേഷാബലി. "നൂറും പാലും' എന്നു പറഞ്ഞുവരുന്ന സര്‍പ്പപൂജയ്‌ക്കും ആയില്യമൂട്ടിനും തമ്മില്‍ പറയത്തക്ക വ്യത്യാസം കാണുന്നില്ല. നാഗ പ്രതിഷ്‌ഠയുള്ള സ്ഥലങ്ങളിലും അല്ലാതുള്ള ഇടങ്ങളില്‍ കളംവരച്ചും ബലി നടത്തുകയാണ്‌ ഇതിന്റെ പ്രധാന ചടങ്ങ്‌. മഞ്ഞള്‍, അരിപ്പൊടി, കരി തുടങ്ങി പല വര്‍ണങ്ങളിലുള്ള പൊടികള്‍കൊണ്ട്‌ അഷ്‌ടദളപങ്ങം വരച്ച്‌ മധ്യത്ത്‌ മൂലബിംബമായി വിഷ്‌ണുവിനെയും ഓരോ ദളത്തിലും അനന്തന്‍, ഗുളികന്‍, വാസുകി, ശംഖന്‍, തക്ഷക്‌, മഹാപദ്‌മന്‍, പദ്‌മന്‍, കാര്‍ക്കോടകന്‍ എന്നീ അഷ്‌ടനാഗങ്ങളെയും ആവാഹിച്ച്‌ പൂജനടത്തി മലര്‍, നിണം (കുരുതി) എന്നിവ തര്‍പ്പിക്കുന്ന ബലിയാണ്‌ ആയില്യമൂട്ട്‌. പൂജാപുഷ്‌പങ്ങളുടെ കൂട്ടത്തില്‍ കമുകിന്‍പൂ(പൂക്കുല)വിന്‌ പ്രാധാന്യമുണ്ട്‌. മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കൂട്ടിച്ചേര്‍ത്ത്‌ കലക്കിയ ദ്രവമാണ്‌ "നിണം'. സര്‍പ്പബലി എന്ന വിപുലമായ ഒരു ചടങ്ങിന്റെ സംക്ഷിപ്‌തരൂപമാണ്‌ ആയില്യമൂട്ട്‌.

🙏🙏🙏🙏🙏🙏🙏

 കരിമുട്ടം ദേവി ക്ഷേത്രം

ബലിക്കല്ല്

========

ബലികല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്കരുത്.. ചെറുതായാലും, വലുതായാലും..

ബലികല്ലിൽ ചവിട്ടിയാൽ തൊട്ട് തലയിൽ വയ്ക്കരുത്.
ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും.
ദേവന്റെ വികാരങ്ങളുടെ മൂർത്തിമദ് ഭാവങ്ങളാണ് ബലിക്കല്ലുകൾ എന്നാണു സങ്കല്പം.
ബലിക്കല്ലിൽ അഷ്ടദിക് പാലകർ കുടിയിര്ക്കുന്നു. എല്ലായ്പ്പോഴും ധ്യാനനിരതരായിരിക്കുന്നു അവർ.
അവർ തമ്മിൽ ഒരു വികാര വലയത്തിൽ ബന്ധപ്പെട്ടു നില്കുന്നു. ഇവ ഒന്നിൽ നിന്നു മറ്റൊന്നിലേക്ക്‌ പകരുന്നവയാണ്. ദേവന് ചുറ്റും ഈ വികാരവലയങ്ങൾ നിരന്തരം ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്നതിനാൽ അവ മുറിഞ്ഞാൽ വികാരങ്ങളുടെ മൂർത്തികളായ ഗന്ധർവ്വന്മാര് ബാധിക്കുമെന്നാണ് വിശ്വാസം..
എന്നാല് നടവഴിയിലൂടെ ദേവചൈതന്യ പ്രവാഹം നിരന്തരം പുറത്തേക്ക് പ്രസരിച്ചുകൊണ്ടിരിക്കുന്നതിനാല് നടവഴിയിലൂടെ കടന്നുപോകുകയും ചെയ്യാം..
പരസ്പരം ബന്ധിച്ചു നിന്ന് ദേവനിലേക്ക് അന്തര്മുഖരായി വികാരങ്ങളടക്കി ധ്യാനാവസ്ഥയിൽ കഴിയുന്ന മൂർത്തികളെ ഇടമുറിഞ്ഞും, ചവുട്ടിയും ധ്യാനം തടസ്സപ്പെടുത്തുമ്പോൾ അവ കോപിക്കുമെന്നാണ് വിശ്വാസം.
 നാം ഈ കല്ലിൽ ചവിട്ടുമ്പോൾ അവർ ധ്യാനത്തിൽ നിന്നും ഉണരുന്നു പിന്നീട് വീണ്ടും ധ്യാനത്തിലേക്ക് പോകുന്നു. അപ്പോൾ പിന്നെ നാം തൊട്ടു തലയിൽ വെച്ചാൽ വീണ്ടും അവർക്ക് ധ്യാനതടസ്സം ഉണ്ടാവുന്നു.

മേലുദ്ധരിച്ച കാരണങ്ങൾ കൊണ്ടാണ് ബലിക്കല്ല് അറിയാതെ ചവിട്ടുകയോ, പരിഹാരമായി തൊട്ടു തലയിൽ വെയ്ക്കുകയോ ചെയ്യരുതെന്ന് പഴമക്കാർ പറയുന്നത്...

"കരചരണകൃതം വാ കയജം കർമ്മജം വാ, ശ്രവണ നയനജം വാ മാനസംവാപരാധം വിഹിതമിഹിതം വാ സർവ്വമേതല് ക്ഷമസ്വശിവശിവ കരുണാബ്ധോ ശ്രീമഹാ ദേവശം ഭോ "

എന്ന് മൂന്നു വട്ടം ജപിക്കുക അറിയാതെ ബലിക്കല്ല് ചവിട്ടിയ അപരാധം നീങ്ങിക്കിട്ടും. അല്ലാതെ ചവിട്ടികഴിഞ്ഞാല് ഒരിക്കലും ബലിക്കല്ല് തൊട്ടു തലയിൽ വയ്ക്കരുത്...
⛲⛲⛲⛲⛲⛲⛲⛲⛲⛲

ക്ഷേത്ര കലകൾ 


⛲⛲⛲⛲⛲⛲⛲⛲⛲⛲

കൂടിയാട്ടം


'കൂടിയാട്ട'മെന്നാല്‍ 'കൂടി' അഥവാ ഒരുമിച്ചുള്ള പ്രകടനം. കേരളത്തിലെ ഏറ്റവും പുരാതനമായ ക്ലാസിക്കല്‍ നാടക രൂപമാണ് കൂടിയാട്ടം. രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തെ അവലംബിച്ചാണ് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ കൂടിയാട്ടം രൂപപ്പെടുന്നത്.

ക്ഷേത്രമതില്‍ക്കെട്ടിനകത്താണ് സാധാരണയായി കൂടിയാട്ടം നടത്തി വരാറുള്ളത്. ഒരേ സമയത്ത് വേദിയില്‍ രണ്ടോ മൂന്നോ കഥാപാത്രങ്ങളുണ്ടാകും. ചാക്യാന്മാര്‍ പുരുഷ കഥാപാത്രങ്ങളെയും നങ്ങ്യാരുമാര്‍ സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു. ഇലത്താളമടിക്കുന്നതും സംസ്‌കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതും നമ്പ്യാരുമാരാണ്. നങ്ങ്യാര്‍മാരാണ് പിന്നണിയില്‍ 'മിഴാവ്' വായിക്കുന്നത്.

മിഴാവിനു പുറമെ കുഴിത്താളം, തിമില, ഇടയ്ക്ക,ശംഖ്, കൊമ്പ്, കുഴൽ എന്നീ വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്.

വിദൂഷകന്‍ അഥവാ വിവേകശാലിയായ അവതാരകന്‍ നിര്‍ഭയരായി ആരെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമെടുക്കും. ശരീരത്തിന് ചുറ്റുമുള്ള ഉടയാട ഇദ്ദേഹത്തെ മറ്റ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു. ആറ് മുതല്‍ ഇരുപത് ദിവസം വരെയാണ് സാധാരണയായി കൂടിയാട്ടം നടത്തിവരാറുള്ളത്. മിത്തുകളേയും ഐതീഹ്യങ്ങളേയും അടിസ്ഥാനമാക്കിയുള്ളതാണ് കൂടിയാട്ടത്തിന്റെ പ്രമേയം.

ഇരിങ്ങാലക്കുട കൂടല്‍ മാണിക്യക്ഷേത്രത്തിലും തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലും എല്ലാ വര്‍ഷവും കൂടിയാട്ടം അരങ്ങേറുന്നു. അതുല്യനായ ക്കുടിയാട്ട കലാകാരനായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍.


ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു . കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്.

Thursday, July 25, 2019

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കേരള ബ്രാഹ്മണരുടെ രക്ഷാപുരുഷ പദവിയിൽ അവരോധിതനായ നമ്പൂതിരിസ്ഥാനികന്‍ ആണ് ആഴ് വാഞ്ചേരി തമ്പ്രാക്കൾ. മലപ്പുറം ജില്ലയിലെ പൊന്നാനിത്താലൂക്കിൽ തിരുനാവായ്‌ക്കടുത്തുള്ള ആതവനാട്‌ എന്ന ഗ്രാമത്തിലാണ്‌ ആഴ്‌വാഞ്ചേരി മന നിലകൊള്ളുന്നത്‌; അവിടത്തെ മൂത്ത ആളാണ്‌ തമ്പ്രാക്കള്‍. കേരളത്തിലെ നമ്പൂതിരിമാർ പ്രായേണ രാജാധികാരത്തിന്‌ വിധേയരായിരുന്നില്ല; രാജാക്കന്മാർക്ക്‌ നമ്പൂതിരിമാരെ ശിക്ഷിക്കുവാന്‍ അധികാരമില്ലായിരുന്നു. തങ്ങളെ ശിക്ഷിക്കുവാനുള്ള അധികാരം കൂടി ഉണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളെ മാത്രമാണ്‌ നമ്പൂതിരിമാർ ഭയാദരങ്ങളോടെ കരുതിവന്നിരുന്നത്‌. ആഴ്‌വാഞ്ചേരി മനയ്‌ക്കലെ കാരണവർക്ക്‌ തമ്പ്രാക്കള്‍സ്ഥാനം പരശുരാമന്‍ നല്‌കിയതാണെന്ന്‌ വിശ്വസിക്കപ്പെടുന്നു. പറയിപെറ്റ പന്തിരുകുലത്തിൽപ്പെട്ട പാക്കനാരാണ്‌ തമ്പ്രാക്കള്‍ സ്ഥാനം നല്‌കിയതെന്ന ഐതിഹ്യവും നിലവിലുണ്ട്‌. "അറുപത്തിനാല്‌ ഗ്രാമത്തിനും കല്‌പിച്ച നിലയ്‌ക്കും നിഷ്‌ഠയ്‌ക്കും തങ്ങളിൽ വിവാദമുണ്ടായാൽ വിവാദം തീർത്തു നടത്തുവാന്‍ ആലത്തൂർഗ്രാമത്തിങ്കൽ ആഴാഞ്ചേരി സാമ്രാജ്യം കഴിപ്പിച്ചു. സമ്രാക്കളെന്ന്‌ പേരുമിട്ടു. ബ്രാഹ്മണർക്ക്‌ വിധികർത്താവെന്നും കല്‌പിച്ചു, എന്ന്‌ ആറ്റൂർ കൃഷ്‌ണപ്പിഷാരടി പ്രസാധനം (1925) ചെയ്‌ത കേരളചരിതം എന്ന പ്രാചീന കൃതിയിൽ കാണുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ തിരുവിതാം രാജവംശത്തിന്റെ ആചാര്യസ്ഥാനീയനാണ്‌. തമ്പ്രാക്കള്‍ ഒരിക്കൽ തിരുവിതാംകൂർ രാജാവിന്റെ ഹിരണ്യഗർഭം കഴിഞ്ഞ്‌ ദാനംകിട്ടിയ സ്വർണപ്പശുവിനെ ഭൃത്യന്മാരെക്കൊണ്ട്‌ ചുമപ്പിച്ച്‌ മനയ്‌ക്കലേക്ക്‌ മടങ്ങുമ്പോള്‍ വഴിക്കുവച്ച്‌ പാക്കനാർ കണ്ടു. "ചത്തപശുവിന്റെ അവകാശികള്‍ പറയരാണ്‌. ഇത്‌ അടിയന്‌ കിട്ടേണ്ടതാണ്‌', എന്ന്‌ പാക്കനാർ പറഞ്ഞപ്പോള്‍, "പശു ജീവനുള്ളതു തന്നെയാണ്‌, പരീക്ഷിച്ചുനോക്കൂ' എന്ന്‌ തമ്പ്രാക്കള്‍ പറഞ്ഞുവത്ര. ഉടനെ പാക്കനാർ ഒരുപിടി പുല്ല്‌ പറിച്ചെടുത്ത്‌ പശുവിനു കൊടുത്തു. പശു പുല്ലുതിന്നുകയും തത്‌ക്ഷണം ചാണകം ഇടുകയും ചെയ്‌തു. ആ അദ്‌ഭുതം കണ്ട പാക്കനാർ പറഞ്ഞുവത്ര: "എല്ലാ തമ്പ്രാക്കളും തമ്പ്രാക്കളല്ല, ആഴ്‌വാഞ്ചേരി തമ്പ്രാക്കളാണ്‌ തമ്പ്രാക്കള്‍'. അന്നുമുതൽക്ക്‌ തമ്പ്രാക്കള്‍സ്ഥാനം ആഴ്‌വാഞ്ചേരി മനയിലെ നമ്പൂതിരിപ്പാടിന്‌ വന്നുചേർന്നു എന്ന്‌ മറ്റൊരു ഐതിഹ്യം പറയുന്നു.
കേരളത്തിലെ ശ്രഷ്‌ഠന്മാരായ അഷ്‌ടഗൃഹത്തിൽ ആഢ്യന്മാരുടെ കൂട്ടത്തിൽ മുഖ്യനാണ്‌ ആഴ്‌വാഞ്ചേരി തമ്പ്രക്കാള്‍. അഷ്‌ടഗൃഹത്തിൽ ആഢ്യന്മാരായ നമ്പൂതിരിമാർക്കെല്ലാം കേരളത്തിലെ ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനമുണ്ട്‌. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ മാത്രം തന്ത്രിസ്ഥാനം സ്വീകരിച്ചിട്ടില്ല. പാരമ്പര്യമായി തമ്പ്രാക്കള്‍ക്കു ലഭിച്ചിട്ടുള്ള നാലു പ്രവൃത്തികള്‍ ഭദ്രാസനം, സർവമാന്യം, ബ്രഹ്മസാമ്രാജ്യം, ബ്രാഹ്മവർച്ചസ്‌ എന്നിവയാണ്‌. ഈ സ്ഥാനങ്ങള്‍ തമ്പ്രാക്കള്‍ നിലനിർത്തിപ്പോരുന്നു. അമ്പലപ്പുഴ രാജ്യം ഭരിച്ചിരുന്ന നമ്പൂതിരിരാജാക്കന്മാർക്ക്‌ "ദേവനാരായണന്‍' എന്ന മാറാപ്പേരുണ്ടാ യിരുന്നതുപോലെ ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്ക്‌ "നേത്രനാരായണന്‍' എന്ന മാറാപ്പേര്‌ ലഭിച്ചിട്ടുണ്ട്‌.
തലമുറകളായി ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ ജ്യോതിഷം, തന്ത്രം, സാഹിത്യം എന്നിവയ്‌ക്ക്‌ രക്ഷാകർത്തൃത്വം വഹിച്ചിട്ടുണ്ട്‌. നേത്രനാരായണന്റെ നിർദേശമനുസരിച്ചാണ്‌ ആര്യഭടീയഭാഷ്യം രചിച്ചതെന്ന്‌ കേളല്ലൂർ നീലകണ്‌ഠ സോമയാജി പറയുന്നുണ്ട്‌. തന്ത്രസംഗ്രഹത്തിന്‌ തൃക്കുടവേലി ശങ്കരവാരിയർ രചിച്ച ലഘുവിവൃതി (1556) എന്ന വ്യാഖ്യാനത്തിൽ "ആഴാഞ്ചേരിക്കു വേണ്ടീട്ടു ചമച്ചു' എന്നും ക്രിയാക്രമം വിവരിക്കുന്ന വേണ്വാരോഹത്തിന്‌ തൃക്കണ്ടിയൂർ അച്യുതപ്പിഷാരടി രചിച്ച ഭാഷാവ്യാഖ്യാനത്തിൽ "മാധവന്‍ ചമച്ചുള്ള വേണ്വാരോഹത്തിനച്യുതന്‍ ഭാഷാവ്യാഖ്യാന മുണ്ടാക്കി നേത്രനാരായണാജ്ഞയാ' എന്നും രേഖപ്പെടുത്തി യിരിക്കുന്നു. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലും "നേത്രനാരായണന്‍ തന്നാജ്ഞയാവിരചിതം' എന്നു കാണുന്നു.
കേരളത്തിൽ മിഷനറിപ്രവർത്തനം നടത്തിയിരുന്ന ആസ്റ്റ്രിയക്കാരനായ പൌലിനോസ്‌ പാതിരി (1748-1806) പ്രകാശിപ്പിച്ച ഒരു ലത്തീന്‍കൃതിയിൽ (Systema Brahmanicum 1791) ഒറ്റമുണ്ടുമാത്രം ഉടുത്ത്‌ ഓലക്കുട പിടിച്ചുനില്‌ക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ചിത്രം കേരള ബ്രാഹ്മണരുടെ പ്രതീകമായി ചേർത്തിട്ടുണ്ട്‌.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

ഇന്ദ്രജിത്ത് 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാമായണകഥാപാത്രങ്ങളായ രാവണന്റെയും മണ്ഡോദരിയുടെയും സീമന്തപുത്രനാണ് ഇന്ദ്രജിത്ത്. മാതാപിതാക്കന്മാര്‍ നല്‌കിയ പേര്‌ മേഘനാദന്‍ എന്നായിരുന്നുവെങ്കിലും, ദേവലോകത്തു പോയി യുദ്ധത്തില്‍ ഇന്ദ്രനെ പരാജയപ്പെടുത്തി ലങ്കയില്‍കൊണ്ടുവന്ന്‌ ബന്ധിച്ചിട്ടിരുന്നതിനാല്‍ ഇന്ദ്രജിത്ത്‌ എന്ന പേരില്‍ ഇദ്ദേഹം പ്രസിദ്ധനായി. ഇന്ദ്രമോചനത്തിന്‌ അഭ്യര്‍ഥിച്ചുവന്ന ബ്രഹ്മാവ്‌ തന്നെയാണ്‌ മേഘനാദനെ ആദ്യമായി "ഇന്ദ്രജിത്ത്‌' എന്നുവിളിച്ച്‌ ബഹുമാനിച്ചത്‌.
മണ്ഡോദരിയുടെ ഗര്‍ഭപാത്രത്തില്‍ ഒരു പൂര്‍വജന്മത്തില്‍ നിക്ഷിപ്‌തമായ ശിവ ബീജമാണ്‌ രാവണനുമായുള്ള വിവാഹത്തിനു ശേഷം മേഘനാദ ശിശുവായി പൂര്‍ണവികാസം പ്രാപിച്ച്‌ പുറത്തുവന്നതെന്ന ഒരു അധ്യാരോപിത കഥ ഉത്തര രാമായണത്തില്‍ കാണാനുണ്ടെങ്കിലും അതിന്‌ പ്രചാരമോ അംഗീകാരമോ ലഭിച്ചിട്ടില്ല. ബാഹുബലപരാക്രമിയായ ഇന്ദ്രജിത്ത്‌ ശുക്രമഹര്‍ഷിയുടെ പൗരോഹിത്യത്തില്‍ അഗ്നിഷ്‌ടോമം, അശ്വമേധം, ബഹുസ്വര്‍ണം, വൈഷ്‌ണവം, മാഹേശ്വരം, രാജസൂയം, ഗോസമം എന്നീ യാഗങ്ങള്‍ നടത്തിയെന്നും ശിവപ്രസാദംമൂലം അന്യര്‍ക്ക്‌ അദൃശ്യനായി എതിരാളിയോടു പടപൊരുതാനുള്ള "സമാധി' എന്ന വരബലം നേടിയെന്നും ചില ഇതിഹാസപരാമര്‍ശങ്ങളുണ്ട്‌. ഈ വരശക്തിമൂലമാണ്‌ ഇന്ദ്രജിത്തിന്‌ ദേവലോകത്തില്‍ചെന്ന്‌ ഇന്ദ്രനെയും ലങ്കാമര്‍ദനവേളയില്‍ ഹനുമാനെയും ബന്ധിക്കാനുള്ള കരുത്തുണ്ടായത്‌. രാമരാവണയുദ്ധവേളയില്‍ തന്റെ അമാനുഷശക്തികൊണ്ട്‌ ഒരു മായാസീതയെ സൃഷ്‌ടിച്ച്‌ നിഗ്രഹിക്കാനും അതുകണ്ടുനിന്ന രാമലക്ഷ്‌മണാദികളെ മോഹിപ്പിക്കാനും ഇന്ദ്രജിത്തിനു സാധിച്ചു. അവധ്യതയും അങ്ങനെ അമര്‍ത്യതയും ലഭിക്കാന്‍വേണ്ടി ഇന്ദ്രജിത്ത്‌ നികുംഭിലയില്‍ ആരംഭിച്ച ഹോമം പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിനുമുമ്പ്‌ എതിരാളികളെ നേരിടേണ്ടിവന്നതുകൊണ്ടാണ്‌ ലക്ഷ്‌മണന്റെ കൈയാല്‍ മരണം സംഭവിക്കാനിടയായത്‌. ഇന്ദ്രജിത്തിന്റെ പത്‌നിയുടെ പേര്‌ സുലോചന എന്നാണ്‌.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം 

ആഗ്നേയാസ്ത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

അഗ്നി പുറപ്പെടുവിച്ച് ലക്ഷ്യത്തെ ദഹിപ്പിക്കുന്നതിന് പ്രാപ്തിയുള്ള ഒരു ദിവ്യാസ്ത്രം. അഗ്നിദേവനെ പ്രത്യേകമന്ത്രംകൊണ്ട് ആവാഹിച്ചാണ് ഈ അസ്ത്രം പ്രയോഗിക്കുന്നത്. ഹൈന്ദവപുരാണങ്ങളില്‍ വിവരിക്കുന്ന വാരുണം, നാഗം, ഗാന്ധര്‍വം, വായവ്യം തുടങ്ങിയ ദിവ്യാസ്ത്രങ്ങളില്‍ ഇതും ഉള്‍പ്പെടുന്നു. നിര്‍ദിഷ്ടമന്ത്രം ജപിച്ച് പ്രയോഗിക്കപ്പെടുന്ന ഈ അസ്ത്രത്തില്‍നിന്ന് അസഹ്യമായ അഗ്നിജ്വാലകള്‍ ഉണ്ടാവുകയും അവ പ്രതിയോഗിയെ അഥവാ ലക്ഷ്യത്തെ ദഹിപ്പിച്ചു ഭസ്മമാക്കുകയും ചെയ്യുമെന്നാണ് ഇതേപ്പറ്റിയുള്ള സങ്കല്പം. സര്‍വസംഹാരകമായ ഈ അസ്ത്രം ഉത്തമശിഷ്യന്‍മാര്‍ക്കു മാത്രമേ ഗുരുക്കന്‍മാര്‍ ഉപദേശിക്കാറുള്ളു. മന്ത്രം പ്രയോഗിച്ചാല്‍ അത് ഉപസംഹരിക്കാന്‍ ഉള്ള കഴിവും പ്രയോക്താവിന് ഉണ്ടായിരിക്കണം. ആഗ്നേയാസ്ത്രത്തിനു പ്രതിവിധി വാരുണാസ്ത്രമാണ്. വാരുണാസ്ത്രപ്രയോഗത്തില്‍നിന്നുണ്ടാകുന്ന ജലധാര അഗ്നിയെ ശമിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. 'ദേവൈരപിസുദുര്‍ധര്‍ഷം അസ്ത്രമാഗ്നേയം' എന്നിപ്രകാരം ഉള്ള പ്രതിപാദനങ്ങളില്‍നിന്ന് ആഗ്നേയാസ്ത്രം അസാമാന്യശക്തിയുള്ളതാണെന്നു മനസ്സിലാകും. ബൃഹസ്പതി ഭരദ്വാജനും, ഭരദ്വാജന്‍ അഗ്നിവേശ്യനും, അഗ്നിവേശ്യന്‍ ദ്രോണര്‍ക്കും, ദ്രോണര്‍ അര്‍ജുനനും ഉപദേശിച്ചുകൊടുത്ത ദിവ്യാസ്ത്രമാണിതെന്നു മഹാഭാരതത്തില്‍ കാണുന്നു
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
ആദിത്യഹൃദയ മന്ത്രം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ശ്രീരാമന് അഗസ്ത്യന്‍ ഉപദേശിച്ചതായി രാമായണത്തില്‍ പരാമൃഷ്ടമായ മന്ത്രം. ഇതിന് ആദിത്യഹൃദയം എന്ന പേരു നിര്‍ദേശിച്ചത് വാല്മീകി ആണ്. രാവണനുമായുള്ള യുദ്ധത്തില്‍ രാമന്‍ തളര്‍ന്നു ചിന്താധീനനായി നില്ക്കുന്ന അവസരത്തില്‍ രാവണന്‍ വാശിയോടുകൂടി വീണ്ടും ആക്രമണത്തിനു തുനിഞ്ഞു. ദേവന്‍മാര്‍ മുകളില്‍ യുദ്ധരംഗം കാണാന്‍ വന്നു നില്ക്കുകയാണ്. ഒപ്പം അഗസ്ത്യനും ഉണ്ടായിരുന്നു. രാമന്റെ അപ്പോഴത്തെ അവസ്ഥ കണ്ട് ഉത്കണ്ഠപൂണ്ട മഹര്‍ഷി താഴോട്ടിറങ്ങി രാമന്റെ അടുക്കല്‍ വന്ന് ശത്രുക്ഷയം വരുത്തുന്നതിന് ആദിത്യഹൃദയം ജപിക്കുന്നത് നല്ലതാണെന്നു പറയുകയും അതു യഥാവിധി ഉപദേശിക്കുകയും ചെയ്തു. രാമന്‍ അതു മൂന്നുരു ജപിച്ച് വിജൃംഭിതവീര്യനായി രാവണനെ എതിരിട്ടു വധിച്ചു.
ആദിത്യഹൃദയം കാലത്തിലും ഘടനയിലും സ്തോത്ര സാഹിത്യചരിത്രത്തില്‍ വേദത്തിലെ സ്തുതിപരങ്ങളായ മന്ത്രങ്ങളുടെയും ചണ്ഡീസ്തോത്രം തുടങ്ങിയ ശുദ്ധ സ്തോത്രകൃതിയുടെയും മധ്യേനില്ക്കുന്ന ഒന്നാകുന്നു. നാമമാഹാത്മ്യ പ്രതിപാദനമാണ് ആദിത്യഹൃദയത്തില്‍ അഗസ്ത്യന്‍ എന്ന കഥാപാത്രത്തിലൂടെ വാല്മീകി സാധിച്ചിട്ടുള്ളത്. സര്‍വാര്‍ഥസിദ്ധിപ്രദമായ പ്രസ്തുത സ്തോത്രത്തിന്റെ സ്വരൂപം ദേവതയായ സൂര്യന്റെ വൈഭവം വര്‍ണിച്ച് അനേകം നാമങ്ങള്‍ കീര്‍ത്തിച്ച് സ്തുതിക്കുക എന്നതാണ്. വിഷ്ണു, ശിവന്‍, ദേവി തുടങ്ങിയ ഇഷ്ടദേവതകളുടെ 'സഹസ്രനാമ'ങ്ങള്‍ ഉദ്ഭവിച്ചതിന് ഈ ആദിത്യനാമാവലി പ്രചോദകമായിരുന്നു എന്നാണ് വിശ്വാസികളുടെ മതം. ആപത്തിലും കുഴപ്പത്തിലും ഭയത്തിലും സൂര്യനെ കീര്‍ത്തനം ചെയ്യുന്നവന് ഇടിവ് ഏല്ക്കില്ല എന്നാണ് ഈ സ്തോത്രത്തിന്റെ ഫലശ്രുതി. രാമന്‍ അഗസ്ത്യനെ അനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ സന്തുഷ്ടനായ സൂര്യന്‍ ഹര്‍ഷപുളകിതനായി രാമനെ യുദ്ധത്തില്‍ പ്രോത്സാഹിപ്പിച്ചു എന്നുള്ള സൂചനയോടുകൂടിയാണ് ഈ അധ്യായം അവസാനിക്കുന്നത്.

കരിമുട്ടം ദേവി ക്ഷേത്രം

അഭ്യുത്ഥാനം 


  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഇരിപ്പിടത്തില്‍നിന്നും ആദരപൂര്‍വം എഴുന്നേല്കുന്നതിനെ അഭ്യുത്ഥാനം എന്നാണ് പറയുന്നത്. തന്നെക്കാള്‍ പ്രായം കൂടിയ ആള്‍ വരുമ്പോള്‍ ഒരുവന്റെ പ്രാണങ്ങള്‍ തന്നെ അഭ്യുത്ഥാനം ചെയ്യുന്നു എന്ന അര്‍ഥത്തില്‍ 'അഭ്യുത്തിഷ്ഠന്തി വൈപ്രാണായൂനഃ സ്ഥവിര ആഗതേ' എന്നിങ്ങനെ ഒരു ശ്രുതിവാക്യം തന്നെയുണ്ട്. ഗുരു, പിതാവ്, അതിഥി മുതലായ മാനനീയരായ വ്യക്തികള്‍ വരുമ്പോള്‍ അവരെ അഭിവീക്ഷിച്ചുകൊണ്ട് സ്വസ്ഥാനത്തുനിന്നും എഴുന്നേല്ക്കുക എന്നുള്ള ആചാരം ഇന്നും നടപ്പിലുള്ളതാണ്.
വിശ്വജിത്തുക്കള്‍ നടത്തിയിരുന്ന ഒരു യാഗത്തില്‍ ദക്ഷപ്രജാപതി വന്നപ്പോള്‍ ശിവനൊഴിച്ചു ബാക്കി എല്ലാവരും എഴുന്നേറ്റു എന്നും തന്റെ ശ്വശുരസ്ഥാനത്തെ അപമാനിച്ചതായി കരുതി, അപ്പോള്‍ ദക്ഷന്‍ ശിവനോടു കോപിച്ചു എന്നും പുരാണങ്ങളില്‍ പറയുന്നുണ്ട്. വാസ്തവത്തില്‍ ശിവന്‍ എഴുന്നേല്ക്കാത്തത്, സര്‍വേശ്വരനായ തന്നാല്‍ ദക്ഷന്‍ അനുഗ്രാഹ്യനാകയാല്‍ താന്‍ അഭ്യുത്ഥാനം ചെയ്യുന്നതു ദക്ഷനു ശ്രേയസ്കരമല്ലെന്നറിഞ്ഞുകൊണ്ടായിരുന്നു. ദക്ഷന് അക്കാര്യം മനസ്സിലായില്ലെന്നേയുള്ളു. കുറഞ്ഞവനെ കണ്ടു കൂടിയവന്‍ എഴുന്നേല്ക്കുന്നതു യുക്തമല്ല എന്നാണ് ഇതിന്റെ സാരം. പാണ്ഡവരുടെ ദൂതനായി ഹസ്തിനപുരത്തിലെത്തിയ കൃഷ്ണന്‍ സഭയില്‍ പ്രവേശിക്കുമ്പോള്‍ ആരും എഴുന്നേറ്റുപോകരുതെന്നുള്ള ദുര്യോധനന്റെ നിര്‍ദേശവും ശ്രീകൃഷ്ണന്‍ എത്തിയപ്പോള്‍ എല്ലാവരും അറിയാതെ തന്നെ ചെയ്തുപോയ അഭ്യുത്ഥാനവും മഹാഭാരതത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ഇന്ദ്രദ്യുമ്നന്‍ എന്ന പാണ്ഡ്യരാജാവ് മലയപര്‍വതത്തില്‍ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഗുരുവായ അഗസ്ത്യന്‍ വന്നത് അറിയാഞ്ഞതുകൊണ്ട് എഴുന്നേറ്റില്ലെന്നും 'ഗജത്വം ഭവിക്കട്ടെ' എന്ന ശാപത്തിനു വിധേയനായി എന്നും ഗജേന്ദ്രമോക്ഷം കഥയില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അഷ്ടബന്ധം
*************
ക്ഷേത്രങ്ങളിലെ വിഗ്രഹവും പീഠവും ഉറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന അതിശക്തമായ ഒരുതരം പശയാണ് അഷ്ടബന്ധം.  വളരെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ അഷ്ടബന്ധം കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. അഷ്ടബന്ധം നിർമ്മിക്കുവാൻ പ്രത്യേക വൈദ്ധക്ത്യം നേടിയവരാണ് നേതൃത്വം നൽകി വരുന്നത് . ഓരോ പന്ത്രണ്ടു വർഷം കഴിയുമ്പോഴും പുതിയ അഷ്ടബന്ധം ഉപയോഗിച്ച് വിഗ്രഹങ്ങൾ വീണ്ടും ക്ഷേത്രങ്ങളിൽ ഉറപ്പിക്കാറുണ്ട് .

വാക്കിന്റെ അർത്ഥം:

അഷ്ടബന്ധം എന്നത് ഒരു സംസ്കൃത പദമാണല്ലോ . 'അഷ്ടം' എന്ന വാക്കിന്റെ അർത്ഥം 'എട്ട്' എന്നും, 'ബന്ധം' എന്ന വാക്കിന് 'ബന്ധിപ്പിക്കുക' അർത്ഥവും ചേരുമ്പോൾ അഷ്ടബന്ധം എന്നാൽ 'എട്ടു വസ്തുകൾ ചേർത്ത് ബന്ധിപ്പിക്കുന്നത്' എന്ന അർഥം വരുന്നു.

അഷ്ടബന്ധത്തിന്റെ നിർമ്മാണത്തിനു എട്ട് ദ്രവ്യങ്ങളാണുപയോഗിയ്ക്കുന്നത്:

>വെള്ള നിറത്തിലുള്ള ഇടത്തരം വലിപ്പമുള്ള ശംഖ്.
>കടുക്ക
>ചെഞ്ചല്യം
>കോലരക്ക്
>കോഴിപ്പരൽ** (Iron Phosphate Hydrate)
>പേരാറ്റുമണൽ
>വലിയ നെല്ലിക്ക
>എള്ളെണ്ണ
(*ചെഞ്ചല്യം :- മരുത് മരത്തിന്റെ പശയാണ് ചെഞ്ചല്യം; നിറങ്ങൾക്ക് തിളക്ക മുണ്ടാകാൻ ഇതു സഹായിക്കും. ചുട്ടി/ മുഖത്തെഴുത്തു കൂട്ടലും ഇത് ഉപയോഗിക്കുന്നു.)
(**കോഴിപ്പരൽ:-  അസാധാരണമായി ഒട്ടിപ്പിടിക്കുവാനുള്ള കഴിവാണ് കോഴിപ്പരലിന്റെ പ്രത്യേകത. വിവാനെറ്റ് എന്ന അപൂര്‍വ്വ ധാതു അടങ്ങിയ കോഴിപ്പരല്‍ രസതന്ത്ര പ്രകാരം അയേണ്‍ ഫോസ്ഫേറ്റ് ഹൈഡ്രേറ്റ് ആണ്. ഭാരതപ്പുഴയില്‍ ഏറ്റവും ആഴമേറിയ തൃത്താല ഭാഗത്തുള്ള കണ്ണനൂര്‍ കയം ഇല്ലാതായതോടെ വളരെ അമൂല്യവസ്തുവായ കോഴിപ്പരല്‍ ഇന്ന് ഇല്ലാതെയായി എന്ന് വള്ളുവനാടൻ താന്ത്രികർ പറയുന്നു.)

നിർമ്മാണ രീതി:
---------
വൃതാനുഷ്ഠാനങ്ങളോടെ നിലവിളക്കിനു മുന്നിൽ വച്ചാണ് കൂട്ടുതയ്യാറാക്കുന്നത്. അഷ്ടബന്ധം നിർമ്മിക്കുവാൻ നാല്പത്തൊന്നു ദിവസത്തെ നിർമ്മാണ പ്രവർത്തന രീതിയാണ്‌ ഉള്ളത്. ഏഴു അസംസ്കൃത വസ്തുക്കളായ ശംഖ്, ചെഞ്ചല്യം, കോലരക്ക്, കടുക്ക, നെല്ലിയ്ക്ക, മണൽ(ഭാരത പുഴയിൽ നിന്നും ശേഖരിച്ചത് ), കോഴിപ്പരൽ തുടങ്ങിയവ ചേർത്ത് മിശ്രിതം നിർമ്മിക്കുന്നു. മിശ്രിതം നിർമ്മിക്കുവാൻ നാലോ അഞ്ചോ പേരുടെ മനുഷ്യപ്രയത്നം ആവശ്യമായി വരുന്നു. മരം കൊണ്ട് നിർമിച്ച ചുറ്റിക കൊണ്ട് നന്നായി ഇടിച്ചു പൌഡർ രീതിയിലുള്ള ഒരു മിശ്രിതം ലഭിക്കുന്നു. ഈ  'ഇടിമുട്ടിക്ക്' (ചുറ്റികയ്ക്ക്) ഏകദേശം 8 -10 കിലോഗ്രാം ഭാരം ഉണ്ടാകും . ഇങ്ങനെ ലഭിച്ച പൌഡർ രീതിയിലുള്ള മിശ്രിതത്തിൽ അല്പം എള്ളെണ്ണ ചെർക്കുമ്പോൾ കുഴമ്പ് രൂപത്തിലുള്ള ഒരു മിശ്രിതം ലഭിക്കുകയും അതിൽ 41മത്തെ ദിവസം പഞ്ഞികൂടി ചേരുമ്പോൾ അഷ്ടബന്ധം തയ്യാറാകുന്നു.

കടുശർകരായോഗം:
-------
ക്ഷേത്രങ്ങളിൽ പ്രതിഷ്ടിക്കാനുള്ള ദേവവിഗ്രഹം വാർക്കുന്നതിനുള്ള മറ്റൊരു  മറ്റൊരു ധാതുക്കൂട്ടാണ്  കടുശർക്കരയോഗം  തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രം, അനന്തപുര തടാകക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ അനന്തശയന ശ്രീപത്മനാഭ പ്രതിഷ്ഠകൾ 'കടുശർക്കരയോഗം' കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. അനവധി ഔഷധികൾ ചെർന്നതാണ് ഈ പശ.

കാവിമണ്ണ്, ത്രിഫല, കോഴിപ്പരൽ, ചെഞ്ചല്യം എന്നിവ 1:3:10:14 എന്ന അനുപാതത്തിൽ എടുത്ത് പ്രത്യേകം പൊടിച്ച് ശീലപ്പൊടിയാക്കി എണ്ണ ചേർത്ത് കൂട്ടുാക്കുന്നു. ഒരു പലം പൊടിക്ക് ഉഴക്കെണ്ണ എന്ന കണക്കിന് നല്ലെണ്ണ ചീനച്ചട്ടിയിലൊഴിച്ചു മൂപ്പിക്കും. മൂത്തുകഴിയുമ്പോൾ കലർത്തിയ പൊടിയിൽ പകുതി അല്പാല്പമായിചേർത്ത് ഇളക്കും. പൊടി പകുതിയാകുമ്പോൾ അത്രയും എണ്ണ വീുമൊഴിച്ച് ബാക്കി പൊടിയുമിട്ട് ഇളക്കി ചേർക്കും. തേൻപാകമെത്തുമ്പോൾ തീ കുറച്ച് ചീനച്ചട്ടി അടുപ്പിൽനിന്നെടുക്കാതെ കടുശർക്കരയോഗ കൂട്ട് അല്പാല്പമായി പലകയിട്ട് എണ്ണമയമുള്ള കൈകൊടെുത്ത് ബിംബം തയ്യാറാക്കും. ഇതിൻറെ നിർമ്മാണ രീതി കൂടുതൽ വിശദമായി ലഭ്യമല്ല.

പ്രതിഷ്ഠാ വിഗ്രഹ നിർമ്മാണത്തിന്,  വിഗ്രഹ ശരീരത്തിൻറെ ഉള്ളിലുള്ള അസ്ഥികൾ, സിരകൾ എന്നിവ സ്വർണ-വെള്ളി കമ്പികൾ കൊണ്ട് കെട്ടി ഹൃദയം മുതലായ അവയവങ്ങളുടെ സ്ഥാനത്ത് സാളഗ്രാമശിലകൾ വച്ച് കടുശർക്കരയോഗം പൂശി ശരീരതുല്യമാക്കുന്നു. കടുശർക്കരയോഗം കൊുനിർമിച്ച വിഗ്രഹത്തിൽ അഭിഷേകം നടത്താറില്ല...

Wednesday, July 24, 2019


   അതലം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പുരാണപ്രകാരം 14 ലോകങ്ങളില്‍ ഒന്നാണ് അതലം.. പാതാളത്തിന്റെ പ്രഥമ ഖണ്ഡമാണ് അത്. തലം (അടിത്തട്ട്) ഇല്ലാത്തതുകൊണ്ട് അതലം എന്ന പേരുണ്ടായി. മയാസുരന്റെ മകനും മഹാമായാവിയും പതിനായിരം ആനകളുടെ ബലമുള്ളവനും ആയ ബലന്‍ ആണ് അവിടുത്തെ അധിപതി. തൊണ്ണൂറ്റിയാറ് മഹാമായകളെ അയാള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവയില്‍ ചിലത് ഇന്നും മായാപ്രയോഗതത്പരന്‍മാരുടെ കൈവശം കാണാമെന്നും പറയപ്പെടുന്നു. പുംശ്ചലികള്‍, സ്വൈരിണികള്‍, കാമിനികള്‍ എന്നിവരെ സൃഷ്ടിച്ച് അവരുടെ ശക്തികൊണ്ടു ലോകത്തെ ജയിക്കുവാന്‍ അതലാധിപതിയായ ബലന് യാതൊരു ക്ളേശവുമില്ല. അതലത്തില്‍ പ്രവേശിക്കുന്ന പുരുഷന്‍മാരെയെല്ലാം 'ഹാടക'രസം കുടിപ്പിച്ച് ഭോഗലമ്പടരാക്കുകയെന്നത് ആ അസുരന്റെ പതിവാണ്. അതലം മനോരമ്യമായ ഒരു ലോകമാണെന്ന് നാരദമഹര്‍ഷിയോട് വിഷ്ണു പ്രസ്താവിക്കുന്നുണ്ട് (ദേവീഭാഗവതം. സ്കന്ധം-8: അധ്യാ.19). അതലത്തെ വിരാഡ്‍രൂപനായ വിഷ്ണുവിന്റെ ഊരുക്കളില്‍ ഒന്നായി ഭാഗവതത്തിലും വര്‍ണിച്ചുകാണുന്നു.
🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
യുധിഷ്ഠിരന്റെ അഗ്രപൂജ

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

രാജസൂയയാഗം നടത്തുമ്പോള്‍ സൌത്യ ദിനത്തില്‍ ചെയ്യേണ്ടതായ ഒരു ചടങ്ങ് ആണ് അഗ്ര പൂജ. (സോമരസം പിഴിഞ്ഞെടുക്കുന്ന ദിവസത്തെയാണു സൌത്യം എന്നു പറയുന്നത്.) അന്നേദിവസം ആ സദസ്സില്‍ വന്നുചേര്‍ന്നിട്ടുള്ള ബ്രാഹ്മണര്‍, മുനികള്‍, രാജാക്കന്മാര്‍ മുതലായവരില്‍ എല്ലാം കൊണ്ടും ശ്രേഷ്ഠനായ ഒരാള്‍ക്ക് ആദ്യം പൂജ ചെയ്യുന്ന കര്‍മമാണ് ഇത്.
ധര്‍മപുത്രര്‍ നടത്തിയ രാജസൂയത്തില്‍ അഗ്രപൂജയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതു ശ്രീകൃഷ്ണന്‍ ആയിരുന്നു. സഹദേവന്‍ ശ്രീകൃഷ്ണന്റെ പേരു നിര്‍ദേശിക്കുകയും അതിനെ ദേവര്‍ഷികളും ബ്രഹ്മര്‍ഷികളും മറ്റുള്ളവരും അനുകൂലിച്ച് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തതായി മഹാഭാരതത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. ചേദിരാജാവായ ശിശുപാലന്‍ ഇതില്‍ പ്രതിഷേധിക്കുകയും ശ്രീകൃഷ്ണനെതിരെ അസഭ്യവര്‍ഷം ചൊരിയുകയും ചെയ്തപ്പോള്‍ കൃഷ്ണന്‍ അദ്ദേഹത്തെ വധിച്ചതായും തുടര്‍ന്നുപറയുന്നു.
ആധുനിക കാലത്തും ലൗകികവും വൈദികവുമായ പ്രധാന ചടങ്ങുകളില്‍ മുഖ്യാതിഥിയായി ഒരു വ്യക്തിയെ സ്വീകരിച്ച് അഗ്രപൂജയുടെ താത്ത്വികമായ ഉദ്ദേശ്യം ഏറെക്കുറെ പുലര്‍ത്തിവരുന്നുണ്ട്. അഗ്രപൂജയ്ക്ക് അഗ്ര്യപൂജയെന്നും പറയും.

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അഗ്നിപുരാണം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പതിനെട്ടു പുരാണങ്ങളില്‍ എട്ടാമത്തേതാണ് അഗ്നിപുരാണം. അഗ്നിപുരാണം അഥവാ ആഗ്നേയപുരാണം പ്രതിപാദ്യവിഷയങ്ങളുടെ വൈവിധ്യംകൊണ്ടും ചരിത്രപരമായ പ്രാധാന്യംകൊണ്ടും മഹാപുരാണങ്ങളില്‍ പ്രമുഖമായ സ്ഥാനം വഹിക്കുന്നു. അഗ്നിയാല്‍ പ്രോക്തമായ പുരാണമാണ് അഗ്നിപുരാണം. അഗ്നിഭഗവാന്‍ ആദ്യമായി വസിഷ്ഠന് ഉപദേശിച്ചതാണ് ഈ പുരാണം. പിന്നീടതു വസിഷ്ഠന്‍ വേദവ്യാസനും, വേദവ്യാസന്‍ സൂതനും, സൂതന്‍ നൈമിശാരണ്യത്തില്‍വച്ചു ശൌനകാദിമഹര്‍ഷിമാര്‍ക്കും ഉപദേശിച്ചുകൊടുത്തു എന്നാണ് ഐതിഹ്യം. അഗ്നിയാണ് പ്രധാനാഖ്യാതാവെങ്കിലും ഓരോ വിഷയവും അതതില്‍ വിദഗ്ധരായവരെക്കൊണ്ട് അഗ്നി പറയിക്കുകയാണ് ചെയ്തിട്ടുള്ളത്.
383 അധ്യായങ്ങളും 15,000 ശ്ളോകങ്ങളുമടങ്ങിയ ഈ പുരാണത്തില്‍ മതം, ദര്‍ശനം, രാഷ്ട്രമീമാംസ, കല, വിവിധശാസ്ത്രങ്ങള്‍, അനുഷ്ഠാനങ്ങള്‍, മന്ത്രങ്ങള്‍ എന്നു തുടങ്ങി അക്കാലത്തു ശ്രദ്ധേയമായിരുന്ന സകല വിഷയങ്ങളും സംഗ്രഹരൂപത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇതൊരു മഹാപുരാണമാണ് ഉപപുരാണമല്ല. വൈഷ്ണവം, ശൈവം മുതലായ ശാഖാശ്രിതങ്ങളായ ദര്‍ശനങ്ങള്‍ക്കും ആരാധനകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ടെന്നുള്ളതാണ് മഹാപുരാണങ്ങള്‍ക്ക് ഉപപുരാണങ്ങളെ അപേക്ഷിച്ചുള്ള ഒരു സവിശേഷത. ഇന്ന് ഉപലബ്ധമായ അഗ്നിപുരാണം ആദ്യം രചിതമായ രൂപത്തിലല്ലെന്നും, അതു സമാപ്തീകൃതമായശേഷം പല ശാസ്ത്രങ്ങളും ദര്‍ശനങ്ങളും മറ്റും കൂട്ടിച്ചേര്‍ത്തു പല ശതാബ്ദങ്ങള്‍ക്കിടയില്‍ വികസിപ്പിച്ചുകൊണ്ടുവന്നതാണെന്നും പറയപ്പെടുന്നു. അഗ്നിപുരാണത്തിന്റെ ആഖ്യാനശൈലി മറ്റു പുരാണങ്ങളില്‍നിന്ന് വ്യത്യസ്തമാണെന്നതാണ് ഈ വാദത്തിന്റെ അടിസ്ഥാനം. ആഭ്യന്തരവും ബാഹ്യവുമായ തെളിവുകള്‍ പലതും ഉണ്ട്. ആദ്യമായി ചില പ്രത്യേക വിഷയങ്ങള്‍ വിസ്തരിച്ചുവര്‍ണിക്കുന്ന പുരാണസഹജമായ പഴയ പ്രവണതയുപേക്ഷിച്ചു വിവിധ വിഷയങ്ങള്‍ സംഗ്രഹിച്ചു നിബന്ധിക്കുന്ന രീതിയാണ് അഗ്നിപുരാണത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ഉദാഹരണത്തിന് ബ്രഹ്മാണ്ഡം, വായു, മത്സ്യം, വിഷ്ണു തുടങ്ങിയ പുരാണങ്ങളില്‍ ഒരവതാരത്തിന് ഒന്നോ അതിലധികമോ അധ്യായങ്ങള്‍ വിനിയോഗിക്കുമ്പോള്‍ അഗ്നിപുരാണത്തില്‍ വിഷ്ണുവിന്റെ മൂന്നവതാരങ്ങളെ ഒരു ചെറിയ അധ്യായത്തില്‍ സംഗ്രഹിച്ചിരിക്കുകയാണ്. രണ്ടാമതായി, സമകാലീനഭാരതത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ നേട്ടങ്ങളെ അഗ്നിപുരാണം പ്രതിഫലിപ്പിക്കുന്നു. അര്‍വാചീനരായ വിദ്വാന്‍മാരുടെ ചിന്തകളെയും മഹാചിന്തകന്മാരുടെ ദര്‍ശനങ്ങളെയും അതു പ്രകാശിപ്പിക്കുന്നു. അഗ്നിപുരാണം ഈശാനകല്പത്തെപ്പറ്റിയാണ് പ്രതിപാദിക്കുന്നതെന്ന് മത്സ്യ, സ്കന്ദപുരാണങ്ങളില്‍ പറയുന്നു. എന്നാല്‍ ഇന്നു ലഭിച്ചിട്ടുള്ള അഗ്നിപുരാണത്തില്‍ ഈശാനകല്പത്തെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല; പ്രത്യുത വാരാഹകല്പത്തെപ്പറ്റി പരാമര്‍ശമുണ്ടുതാനും. അതിനാല്‍ പ്രസ്തുത പുരാണങ്ങള്‍ രണ്ടിലും പരാമൃഷ്ടമായ അഗ്നിപുരാണമല്ല ആ പേരില്‍ ഇന്ന് ലഭിച്ചിരിക്കുന്നതെന്നു സ്പഷ്ടം. ഇതിനും പുറമേ, സ്മൃതിനിബന്ധങ്ങളില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ശ്ളോകങ്ങള്‍ ഇന്നത്തെ അഗ്നിപുരാണത്തില്‍ കാണുന്നില്ലെന്നതും ശ്രദ്ധേയമാണ്. തീര്‍ഥചിന്താമണിയില്‍ അഗ്നിപുരാണത്തില്‍ നിന്നുദ്ധരിച്ചിട്ടുള്ള ഒരു ശ്ളോകത്തിന്റെ വക്താവു സൂര്യനാണ്. ഇന്നത്തെ അഗ്നിപുരാണത്തിലാകട്ടെ സൂര്യന്‍ വക്താവായി ഒരു ഭാഗവുമില്ല. സ്മൃതിനിബന്ധത്തില്‍ വസിഷ്ഠന്‍ അംബരീഷരാജാവിനോടുപദേശിക്കുന്നതായി അഗ്നിപുരാണത്തിലില്ല. ഇന്ന് കാണുന്നരൂപത്തിലുള്ള അഗ്നിപുരാണം ആദിരചനയുടെ യഥാര്‍ഥരൂപമല്ലെന്നും വിവിധ വിഷയങ്ങളുടെ സങ്കലനംകൊണ്ടും മറ്റും ക്രമേണ പരിണാമം പ്രാപിച്ചതാണെന്നും ഇക്കാരണങ്ങളാല്‍ വ്യക്തമാണ്.
ശ്ളോകസംഖ്യ. അഗ്നിപുരാണത്തിലെ അധ്യായങ്ങളുടെയും ശ്ളോകങ്ങളുടെയും സംഖ്യയെപ്പറ്റി ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. അഗ്നിപുരാണത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെ കാണുന്നു.
ഈ ആഗ്നേയ മഹാപുരാണം 15,000 ഗ്രന്ഥസംഖ്യയുള്ളതാകുന്നു. ശതകോടി ഗ്രന്ഥങ്ങളുള്ള ഈ പുരാണം ദേവലോകത്തില്‍ ദേവകളാലും പഠിക്കപ്പെടുന്നു. 'ലോകങ്ങള്‍ക്കു ഹിതമിച്ഛിക്കുന്ന' അഗ്നിയാല്‍ ചുരുക്കിപ്പറയപ്പെട്ടതാണിത്.
ദേവന്മാര്‍ക്കു നിഷ്പ്രയാസം പഠിക്കാന്‍ കഴിയുന്ന വിസ്തൃതമായ പുരാണം മനുഷ്യര്‍ക്കു ക്ളേശകരമാകാതിരിക്കാന്‍ വേണ്ടിയാണത്രേ അഗ്നി നൂറുകോടി ഗ്രന്ഥങ്ങള്‍ ചുരുക്കി 15,000 ശ്ളോകത്തില്‍ ഒതുക്കിയത്. ഗ്രന്ഥശബ്ദം ശ്ളോകത്തെയാകാം നിര്‍ദേശിക്കുന്നത്. മത്സ്യപുരാണപ്രകാരം അഗ്നിപുരാണത്തില്‍ 16,000 ശ്ളോകങ്ങളാണുള്ളത്; സ്കന്ദപുരാണമനുസരിച്ചു 16,000; ഭാഗവതപുരാണപ്രകാരം 15,400; നാരദീയപുരാണമനുസരിച്ച് 15,000; ഇവയില്‍ നാരദീയപുരാണമാണ് ആധികാരികമായി കണക്കാക്കിവരുന്നത്. അതിലിങ്ങനെ പറയുന്നു:
'അഥാതഃ സംപ്രവക്ഷ്യാമി
തവാഗ്നേയപുരാണകം
ഈശാനകല്പ വൃത്താന്തം
വസിഷ്ഠായാനലോ∫ബ്രവീത്
തത്പഞ്ചദശസാഹസ്രം
നാമ്നാം ചരിതമദ്ഭുതം'.
അതിനാല്‍ 'പഞ്ചദശ സാഹസ്രം' (15,000) എന്നു പറഞ്ഞിരിക്കുന്നതുതന്നെ അഗ്നിപുരാണത്തിലെ ശ്ളോകസംഖ്യയായി കണക്കാക്കാം.
ആഖ്യാതാക്കള്‍. അഗ്നിപുരാണത്തിന്റെ കര്‍ത്തൃത്വം വ്യാസമഹര്‍ഷിയിലാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ അഗ്നിപുരാണത്തിലെ പ്രധാനാഖ്യാതാവായ അഗ്നിഭഗവാന്‍ പല വിഷയങ്ങളെയും പ്രപഞ്ചനം ചെയ്യിക്കുന്നത് അവയില്‍ പ്രാമാണികന്മാരായ വിദ്വാന്മാരെക്കൊണ്ടാണെന്നത് പ്രസ്താവാര്‍ഹമാണ്. അവരില്‍ മുഖ്യരായ ആഖ്യാതാക്കളുടെയും അവര്‍ ഉപന്യസിക്കുന്ന വിഷയങ്ങളുടെയും വിവരം താഴെകൊടുക്കുന്നു:
ഭാര്‍ഗവരാമന്‍ - രാജനീതി
സമുദ്രന്‍ - സാമുദ്രികം
ധന്വന്തരി - വൈദ്യശാസ്ത്രം
പാലകാപ്യന്‍ - ഹസ്തിശാസ്ത്രം
ശാലിഹോത്രന്‍ - അശ്വശാസ്ത്രം
സ്കന്ദന്‍ - വ്യാകരണം
നാരദന്‍ - വിഷ്ണുപൂജ
ഹയഗ്രീവന്‍ - വിഷ്ണുപൂജ, ഭവനലക്ഷണം, പ്രതിമാനിര്‍മാണം
ഭഗവാന്‍ - ദേവതാപ്രതിമകള്‍, ദേവതാരാ ധനം, ഗ്രന്ഥലേഖനം, രൂപഖനനം
ഈശ്വരന്‍ - ഗണാരാധനം
പുഷ്കരന്‍ - വര്‍ണാശ്രമം
രാമന്‍ - ഭരണതന്ത്രം
കുമാരന്‍ - വ്യാകരണം
യമന്‍ - യമഗീത




🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അഗ്നിവര്‍ണന്‍

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

കാളിദാസന്റെ രഘുവംശത്തില്‍ ഉപവര്‍ണിതനായിട്ടുള്ള ഒരു രാജാവാണിദ്ദേഹം. പിതാവായ സുദര്‍ശനില്‍നിന്നു ലഭിച്ച രാജ്യം ഇദ്ദേഹം കുറെനാള്‍ മുറപോലെ ഭരിച്ചു. ക്രമേണ വിഷയസുഖങ്ങളില്‍ മാത്രം ദത്തശ്രദ്ധനായി. ഇത്രത്തോളം സ്ത്രീജിതനായ ഒരു രാജാവ് സൂര്യവംശത്തില്‍ ജനിച്ചിട്ടില്ല. രാജ്യകാര്യങ്ങളെല്ലാം മന്ത്രിമാരെ ഏല്പിച്ചിട്ട് ഇദ്ദേഹം മദിരയിലും മദിരാക്ഷിയിലും മുഴുകി. പ്രജകളെ അവഗണിക്കുകയും ഉപദേഷ്ടാക്കളെ പുച്ഛിക്കുകയും ചെയ്തു. കളത്രങ്ങളും വെപ്പാട്ടികളുമായി ക്രീഡിച്ച് രാവും പകലും ചെലവഴിച്ചു. അവരില്‍ നിന്നും വിട്ടുപോരാനുള്ള വൈമുഖ്യംകൊണ്ട് ദര്‍ശനപ്രാര്‍ഥികളായ പ്രജകള്‍ക്കും അമാത്യന്‍മാര്‍ക്കും ജനാലപ്പഴുതിലൂടെ കാലടികള്‍ മാത്രം കാട്ടിക്കൊടുക്കാനേ ഇദ്ദേഹം കനിഞ്ഞുളളൂ. ലൌകിക സുഖാനുഭവങ്ങള്‍ ഇദ്ദേഹത്തെ അത്രയ്ക്കു നിയന്ത്രിച്ചിരുന്നു. കടിഞ്ഞാണില്ലാത്ത ഈ ജീവിതം നിമിത്തം യൌവനമധ്യത്തില്‍ അഗ്നിവര്‍ണന്‍ ക്ഷയരോഗഗ്രസ്തനായി. ഒട്ടേറെ ഭാര്യമാരുണ്ടായിരുന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ ഇദ്ദേഹം അന്തരിച്ചു. മന്ത്രിമാര്‍ ഗൂഢമായി ശവസംസ്കാരകര്‍മം നടത്തി. ചികിത്സയ്ക്കെന്ന വ്യാജേന മന്ത്രിമാര്‍ അഗ്നിവര്‍ണനെ ജീവനോടെ ദഹിപ്പിക്കുകയായിരുന്നെന്നും ഒരു കഥയുണ്ട്. ഗര്‍ഭലക്ഷണം ഒത്തുകണ്ട പട്ടമഹിഷിയാണ് പിന്നീട് കുറേക്കാലം രാജപ്രതിനിധിയായി ഭരണം നടത്തിയത്. രഘുവംശം 19-ാം സര്‍ഗത്തില്‍ കാളിദാസന്‍ വര്‍ണിക്കുന്ന ഈ കഥ ഹരിവംശത്തിലും വിഷ്ണുപുരാണത്തിലും വാല്മീകിരാമായണത്തിലും, ഭാഗവതത്തിലും വിവരിച്ചിട്ടുണ്ട്. ഒരു ഭരണാധികാരി എത്രകണ്ട് അധഃപതിക്കാം എന്നതിന്റെ ഉത്തമനിദര്‍ശനമായ ഈ കഥയെ ആസ്പദമാക്കി മറ്റ് സാഹിത്യസൃഷ്ടികളും ഉണ്ടായിട്ടുണ്ട്. ഉദാ. അഗ്നിവര്‍ണന്റെ കാലുകള്‍


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം

Monday, July 22, 2019

അക്ഷൗഹിണി

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

പ്രാചീനഭാരതത്തിലെ ഏറ്റവും വലിയ സേനാവിഭാഗമാണ് അക്ഷൗഹിണി. 'അക്ഷാണാമൂഹോസ്തസ്യാം' എന്ന നിര്‍വചനത്തില്‍ നിന്ന് അക്ഷൗഹിണി എന്ന പദത്തിന്റെ വ്യുത്പത്തി ലഭിക്കുന്നു. അക്ഷം, വാഹിനി എന്നീ ശബ്ദങ്ങള്‍ ചേര്‍ന്ന സമസ്തപദമാണ് ഇതെന്നും മതാന്തരമുണ്ട്. ഒരു തേര്, ഒരു ആന, മൂന്നു കുതിര, അഞ്ചു കാലാള്‍ എന്നിവ ചേര്‍ന്നതാണ് ഏറ്റവും ചെറിയ വിഭാഗമായ പത്തി.
3 പത്തി ‌‌‌=1 സോനാമുഖം
3 സോനാമുഖം ‌‌‌=1 ഗുല്‍മം
3 ഗുല്‍മം ‌‌‌=1 ഗണം
3 ഗണം ‌‌‌=1 വാഹിനി
3 വാഹിനി ‌‌‌=1 പ‌ൃതന
3 പ‌ൃതന ‌‌‌=1 ചമു
3 ചമു ‌‌‌=1 അനീകിനി
10 അനീകിനി ‌‌‌=1 അക്ഷൌഹിണി
ഇതനുസരിച്ച് അക്ഷൌഹിണിയില്‍ 21,870 തേരും അത്രയും ആനയും 65,610 കുതിരയും 1,09,350 കാലാളും ഉണ്ടാകും. അക്ഷൗഹിണിക്കുമേല്‍ മഹാക്ഷൗഹിണി എന്നൊരു വിഭാഗംകൂടിയുണ്ട്. അത് 1,32,12,490 ആനയും അത്രയും തേരും, 3,96,37,470 കുതിരയും 6,60,62,450 കാലാളും അടങ്ങിയതാണ്. ഭാരതയുദ്ധത്തില്‍ പാണ്ഡവപക്ഷത്ത് ഏഴ്, കൌരവപക്ഷത്ത് പതിനൊന്ന് ഇങ്ങനെ ആകെ 18 അക്ഷൌഹിണിപ്പട പങ്കെടുത്ത് ചത്തൊടുങ്ങിയതായി മഹാഭാരതത്തില്‍ പറഞ്ഞുകാണുന്നു. അക്ഷൗഹിണിയുടെ കണക്കു മഹാഭാരതത്തില്‍ കൊടുത്തിട്ടുള്ളത് ഇപ്രകാരമാണ്.
'അക്ഷൗഹിണിക്കു ഗണിത ദക്ഷര്‍ കണ്ട കണക്കിഹ
ഇരുപത്തേഴായിരവുമൊന്ന് നൂറ്റെഴുപതും രഥം
ആനകണക്കുമീവണ്ണം താനല്ലോ പറയാമിഹ
നൂറായിരം പിന്നെയൊന്‍പതിനായിരമതില്‍ പരം
മുന്നൂറുമന്‍പതും കാലാള്‍ പടയ്ക്കുള്ള കണക്കിഹ
അറുപത്തയ്യായിരത്തിയറുനൂറൊത്ത പത്തുതാന്‍
ശരിയായിക്കുതിരകള്‍ക്കറിയാമേ കണക്കിഹ'.


🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം
അക്ഷഹൃദയം

  കരിമുട്ടം ക്ഷേത്ര ഗ്രൂപ്പിൽ ചോദിച്ചിരുന്ന  ചോദ്യത്തിന് പതിവ് പോലെ ഉത്തരം പോസ്റ്റ് ചെയ്യുന്നു.

ഒരു മന്ത്രം അഥവാ രഹസ്യ വിദ്യയാണിത്. അക്ഷഹൃദയ മന്ത്രം അറിയാവുന്നവര്‍ക്ക് ഒരു വൃക്ഷത്തില്‍ എത്ര ഇല എത്ര പൂവ് മുതലായവ ഉണ്ടെന്ന് എണ്ണാതെ പറയാന്‍ കഴിയുമത്രെ. ചൂതുകളിയുടെ നിഗൂഢരഹസ്യങ്ങളും ഈ മന്ത്രവിദ്യകൊണ്ട് മനസ്സിലാക്കാം. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. കശ്യപ മഹര്‍ഷിയുടെ പുത്രനായ കാര്‍ക്കോടകന്റെ ഉപദേശപ്രകാരം നളന്‍ ഋതുപര്‍ണന്റെ തേരാളിയായി. ദമയന്തിയുടെ രണ്ടാം സ്വയംവരത്തില്‍ പങ്കെടുക്കാന്‍ ഋതുപര്‍ണന്‍ വിദര്‍ഭ രാജ്യത്തിലേക്കുപോയി. വഴിയില്‍വച്ച് യാദൃച്ഛികമായി ഋതുപര്‍ണന്റെ ഉത്തരീയം തേരില്‍ നിന്നും നിലത്തു വീണു. തേരു നിര്‍ത്താന്‍ ഋതുപര്‍ണന്‍ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം പിന്നിട്ടു കഴിഞ്ഞിരുന്നു. അപ്പോള്‍ കാട്ടില്‍ കായ്കള്‍ നിറഞ്ഞ ഒരു താന്നിവൃക്ഷം അവര്‍ കണ്ടു. ആ താന്നിയില്‍ അഞ്ചുകോടി ഇലകളും രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപര്‍ണന്‍ ഒറ്റനോട്ടത്തില്‍ പറഞ്ഞു. അത്ഭുതപ്പെട്ടു പോയ നളന്‍ അത്രയും വേഗത്തില്‍ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനെ അറിയിച്ചപ്പോള്‍, താന്നിമരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. രണ്ടുപേരും പരസ്പരം മന്ത്രങ്ങള്‍ പഠിപ്പിച്ചു. ഈ പുതിയ വിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയില്‍ ജയിച്ച് രാജ്യം തിരിച്ചെടുക്കാന്‍ കഴിഞ്ഞു. (മഹാഭാരതം വനപര്‍വം 72-ാം അധ്യായം.).

🙏🙏🙏🙏🙏🙏🙏
 കരിമുട്ടം ദേവി ക്ഷേത്രം 

തിരുവിതാംകൂർ ദേവസ്വം ബോർഡ് (3.5.2019) തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം (ആക്ട് XV 1950) അനുസരിച്ച് രൂപീകരിച്ചിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപന...